മാനന്തവാടി: വയനാട് ഗവ. മെഡിക്കൽ കോളേജിൽ ചികിത്സ തേടിയെത്തിയ 17കാരിക്ക് സ്‌കാനിംഗ് വൈകിപ്പിച്ചതായി പരാതി. പുളിഞ്ഞാൽ സ്വദേശിയായ പെൺകുട്ടിക്കാണ് അൾട്രാ സൗണ്ട് സ്‌കാനിംഗ് സംവിധാനം താമസിച്ചു നൽകിയത്. ഇതു സംബന്ധിച്ച് പെൺകുട്ടി ആശുപത്രി സൂപ്രണ്ടിനു പരാതി നൽകി. ചൊവ്വാഴ്ച രാവിലെ 7.30ഓടെയാണ് വയറുവേദനയും രക്തസ്രാവവുമായി പെൺകുട്ടി പിതാവിനൊപ്പം അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടിയെത്തിയത്. അത്യാഹിത വിഭാഗത്തിലെ ഡോക്ടർ പരിശോധിച്ച് ആവശ്യമായ മരുന്നു നൽകി സ്ത്രീരോഗ വിഭാഗത്തിലേക്ക് പറഞ്ഞു വിട്ടു. സ്ത്രീരോഗ വിഭാഗത്തിലെ ഡോക്ടർ പരിശോധിച്ചാണ് അടിയന്തിരമായി അൾട്രാ സൗണ്ട് സ്‌കാനിങിനു നിർദേശിച്ചത്. സ്‌കാനിങിനു രജിസ്റ്റർ ചെയ്യാനെത്തിയപ്പോൾ സ്‌കാനിങ് വിഭാഗത്തിലെ ഡോക്ടറെ കാണാൻ നിർദേശിച്ചതായി പെൺകുട്ടിയുടെ രക്ഷിതാവ് പറഞ്ഞു. ഡോക്ടറെ കണ്ടപ്പോൾ സെപ്തംബർ ഒന്നിനു വരാൻ ആവശ്യപ്പെടുകയായിരുന്നു. രക്തസ്രാവം നിലയ്ക്കുന്നില്ലെന്നും സ്ത്രീരോഗ വിഭാഗത്തിൽനിന്നു അടിയന്തിരമായി സ്‌കാനിങ് ചെയ്യാൻ നിർദേശിച്ചതായും രക്ഷിതാവ് പറഞ്ഞപ്പോൾ സ്‌കാനിങ് ചെയ്യാൻ പറ്റില്ലെന്നും അതിലും അടിയന്തിരമായി ചെയ്യേണ്ട സ്‌കാനിങ് ഉണ്ടെന്നുമാണ് ഡോക്ടർ പറഞ്ഞതെന്ന് കുട്ടിയുടെ രക്ഷിതാവ് പറഞ്ഞു. ഇതോടെ പെൺകുട്ടിയുടെ പിതാവ് സി.പി.എം. പ്രവർത്തകരെ ബന്ധപ്പെട്ടു. തുടർന്ന് സി.പി.എം. നേതാക്കളായ എ.കെ. റൈഷാദ്, വി.ബി. ബബീഷ് എന്നിവർ ആശുപത്രിയെത്തി സൂപ്രണ്ട് സി.കെ. ജീവൻ ലാലുമായി സംസാരിച്ചതിനെ തുടർന്നാണ് സ്‌കാനിങ് സേവനം നൽകാമെന്നറിയിച്ചത്. ഇതോടെ സ്‌കാനിങ് വിഭാഗത്തിലെ ഡോക്ടർ സ്‌കാനിങ് ചെയ്തു നൽകാൻ നിർബന്ധിതനാവുകയായിരുന്നു. സ്‌കാനിങിനു വിധേയമായ ശേഷമാണ് പെൺകുട്ടി ആശുപത്രി സൂപ്രണ്ടിനു പരാതി നൽകിയത്. സ്‌കാനിങ് സമയത്തും ഡോക്ടർ വളരെ മോശമായി സംസാരിച്ചതായും പെൺകുട്ടി നൽകിയ പരാതിയുണ്ട്. സ്‌കാനിങ് വിഭാഗത്തിൽ മതിയായ ജീവനക്കാരില്ലാത്തതിന്റെ അമർഷം ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാർ ചികിത്സ തേടിയെത്തുന്നവരോട് കാണിക്കുന്നതായി നേരത്തേ പരാതികൾ ഉയർന്നിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |