
കൊച്ചി: രാജ്യത്തെ റീട്ടെയിൽ ക്രെഡിറ്റ് മേഖല കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ശക്തമായ വളർച്ച നേടിയെന്ന് ആഗോള ഡാറ്റ, സാങ്കേതിക സേവനദാതാക്കളായ എക്‌സ്‌പീരിയനിന്റെ റിപ്പോർട്ട്. കഴിഞ്ഞ മാർച്ച് 31വരെയുള്ള കണക്കുകളനുസരിച്ച് റീട്ടെയിൽ വായ്പാ വിപണിയുടെ മൊത്തം ആസ്തി 19 ശതമാനം വാർഷിക വളർച്ചയോടെ 137 ലക്ഷം കോടി രൂപയായി. സുരക്ഷിത വായ്പകളിലുൾപ്പെടെ ആവശ്യകത വർദ്ധിച്ചതും തിരിച്ചടവ് കാര്യക്ഷമമായതുമാണ് നേട്ടമായത്. റീട്ടെയിൽ ക്രെഡിറ്റ് വിപണി കൂടുതൽ ശക്തവും സുരക്ഷിതവുമായ നിലയിലാണ്. പുതിയ വായ്പകൾ 31 ശതമാനം വാർഷിക വളർച്ചയോടെ 75 ലക്ഷം കോടി രൂപയിലെത്തി. ഭവന, സ്വർണ വായ്പകളിലെ വളർച്ചയാണ് നേട്ടമായത്. റിസ്ക് കുറവുള്ള വായ്‌പാ ഉത്പന്നങ്ങൾ നൽകാൻ ധനകാര്യ സ്ഥാപനങ്ങളും വാങ്ങാൻ ഇടപാടുകാരും കൂടുതൽ താത്പര്യം കാണിച്ചു.
സ്വർണ പണയ വിപണിക്ക് കുതിപ്പ്
ആദ്യമായി വായ്പയെടുക്കുന്ന ഇടപാടുകാരെ ഔദ്യോഗിക വായ്പാ സംവിധാനത്തിലേക്ക് എത്തിക്കുന്നതിൽ സ്വർണ പണയത്തിന് വലിയ പങ്കുണ്ട്. ലളിതമായ നടപടിക്രമങ്ങളിലൂടെ വേഗത്തിൽ വായ്പ ലഭിക്കുന്നതിനാൽ വിപണിയിൽ സ്വർണ പണയത്തിന് ആവശ്യക്കാരേറെയാണ്. വായ്പാ തിരിച്ചടവിലും പുരോഗതിയാണുള്ളത്. ഒരു മാസത്തിലേറെ തിരിച്ചടവ് മുടങ്ങുന്ന വായ്പകളുടെ അനുപാതം മൂന്ന് ശതമാനമായി കുറഞ്ഞു. രാജ്യത്തെ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളും (എൻ.ബി.എഫ്.സി) ഫിൻടെക് കമ്പനികളുമാണ് റീട്ടെയിൽ ക്രെഡിറ്റ് വിപണിയുടെ വളർച്ചയിൽ പ്രധാന പങ്ക് വഹിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |