രൂപയുടെ മൂല്യത്തകര്‍ച്ച കരുത്തായി
കൊച്ചി: പശ്ചിമേഷ്യയിലെ യുദ്ധമടക്കമുള്ള ആഗോള അനിശ്ചിതത്വങ്ങള്‍ മറികടന്ന് ഇന്ത്യയിലേക്കുള്ള പ്രവാസി നിക്ഷേപം കുതിച്ചുയരുന്നു. നടപ്പുവര്‍ഷം ആദ്യ ആറ് മാസങ്ങളില്‍ ഏഴ് ലക്ഷം കോടി രൂപയാണ്(7,300 കോടി ഡോളര്‍) വിദേശ ഇന്ത്യയ്ക്കാര്‍ നാട്ടിലേക്ക് അയച്ചത്. മുന്‍വര്‍ഷം ഇതേകാലയളവില്‍ പ്രവാസികളില്‍ നിന്ന് 6.15 ലക്ഷം കോടി രൂപ(6470 കോടി ഡോളര്‍) ഇന്ത്യയ്ക്ക് ലഭിച്ചിരുന്നു.
മാര്‍ച്ച് മുതല്‍ മേയ് വരെയുള്ള മാസങ്ങളില്‍ ബാങ്കുകളും മണി ട്രാന്‍സ്ഫര്‍ സ്ഥാപനങ്ങളും കൈകാര്യം ചെയ്ത റെമിറ്റന്‍സില്‍ 14 മുതല്‍ 16 ശതമാനം വരെ വര്‍ധനയാണുണ്ടായത്. സംഘര്‍ഷം രൂക്ഷമാകുമെന്ന ആശങ്കയില്‍ പ്രവാസികള്‍ പതിവിലും നേരത്തെ കുടുംബങ്ങള്‍ക്ക് പണം അയച്ചതാണ് വര്‍ദ്ധനയ്ക്ക് പ്രധാന കാരണം. അതോടൊപ്പം രൂപയുടെ മൂല്യത്തകര്‍ച്ച മൂലം ഓരോ ഡോളറിനും ദിര്‍ഹത്തിനും അധിക തുക ലഭിച്ചതും നേട്ടമായി. യുദ്ധം തുടങ്ങിയതിന് ശേഷം വിപുലമായ തൊഴില്‍ നഷ്ടമോ പ്രവാസികളുടെ കൂട്ടത്തോടെയുള്ള മടക്കയാത്രയോ ഉണ്ടായിട്ടില്ലെന്ന് ബാങ്കിംഗ് മേഖലയിലുള്ളവര്‍ പറയുന്നു.
പണമൊഴുക്കിലെ പ്രധാനികള്‍
യുണൈറ്റഡ് സ്റ്റേറ്റ്‌സ് : 29.7 ശതമാനം
യു.എ.ഇ : 19.2 ശതമാനം
യു.കെ : 10.8 ശതമാനം
സൗദി അറേബ്യ : 6.7 ശതമാനം
സിംഗപ്പൂര്‍ : 6.6 ശതമാനം
ഗള്‍ഫ് പണമൊഴുക്ക് കുറയുന്നു
പ്രവാസി നിക്ഷേപ ഒഴുക്കില്‍ സിസ്റ്റമാറ്റിക് മാറ്റങ്ങളാണ് ദൃശ്യമാകുന്നത്. മൊത്തം റെമിറ്റന്‍സ് തുകയില്‍ യു.എസ്.എ. യു.കെ, കാനഡ, ആസ്‌ട്രേലിയ, സിംഗപ്പൂര്‍ തുടങ്ങിയ വികസിത വിപണികളിലെ പ്രവാസികളുടെ വിഹിതം 51 ശതമാനം കടന്നു. ഗള്‍ഫ് രാജ്യങ്ങളുടെ വിഹിതം 37.9 ശതമാനത്തിലേക്ക് താഴ്ന്നു. റെമിറ്റന്‍സ് തോതില്‍ പിന്നിലാണെങ്കിലും മൊത്തം തുകയില്‍ ഇപ്പോഴും ഗള്‍ഫ് മേഖലയാണ് ഏറ്റവും മുന്നില്‍.
വര്‍ദ്ധനയ്ക്ക് പിന്നില്‍
യുദ്ധഭീതി കാരണം മുന്‍കരുതലായി അധിക പണം അയച്ചു.
രൂപയുടെ മൂല്യം കുത്തനെ കുറഞ്ഞതിനാല്‍ കൂടുതല്‍ തുക ലഭിച്ചു
ഗള്‍ഫ് രാജ്യങ്ങളിലെ തൊഴില്‍ സാഹചര്യങ്ങളെ കാര്യമായി ബാധിച്ചില്ല
സാങ്കേതികവിദ്യ വികാസം പണമയക്കലില്‍ വേഗവും സുതാര്യയും കൂട്ടി
കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇന്ത്യയ്ക്ക് ലഭിച്ച നിക്ഷേപം
വര്‍ഷം തുക
2021-22 8910 കോടി ഡോളര്‍
2022-23 11,250 കോടി ഡോളര്‍
2023-24 12,500 കോടി ഡോളര്‍
2024-25 13,540 കോടി ഡോളര്‍
2025-26 15,510 കോടി ഡോളര്‍
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |