
വർഷങ്ങളുടെ കാത്തിരിപ്പ് അവസാനിക്കാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രമേ ഉള്ളൂ. കാൽപന്തുകളി മാമാങ്കമായ ലോകകപ്പ് ഫുട്ബാളിന്റെ 23-ാം പതിപ്പിന് ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെ 12.30ന് തുടക്കമാകും. ആതിഥേയ രാജ്യങ്ങളിൽ ഒന്നായ മെക്‌സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ആദ്യ പോരാട്ടം. ജൂലായ് 19നാണ് ഫൈനൽ.
ആതിഥ്യത്തിലും പങ്കാളിത്തത്തിലും ലോകകപ്പ് ചരിത്രത്തിലെ വലിയ മാറ്റങ്ങളോടെയാണ് അമേരിക്കയും മെക്‌സിക്കോയും കാനഡയും ആതിഥ്യമരുളുന്നത്. കൂടുതൽ ടീമുകളും മത്സരങ്ങളുമാണ് പ്രധാനപ്രത്യേകത. മൂന്ന് രാജ്യങ്ങളിലായി നടക്കുന്ന ടൂർണമെന്റിൽ 48 ടീമുകളാണ് പങ്കെടുക്കുന്നത്. കഴിഞ്ഞ ലോകകപ്പിലെ ആദ്യ റൗണ്ടിൽ മാറ്റുരച്ചത് 32 ടീമുകൾ ആയിരുന്നു.
1998ന് ശേഷം ഇതാദ്യമായാണ് ലോകകപ്പിൽ ടീമുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നത്. ഇത്തവണ സമ്മാനത്തുകയുടെ കാര്യത്തിലും ഫിഫ പുതിയ റെക്കോർഡിട്ടിട്ടുണ്ട്. ഇത്തവണ മത്സരത്തിൽ തോറ്റ് പുറത്തുപോകുന്ന ടീമിന് പോലും കെെവീശി പോകേണ്ടിവരില്ല. ഫിഫ ലോകകപ്പിലെ ആകെ സമ്മാനത്തുക മുൻപത്തെ ലോകകപ്പിനെ അപേക്ഷിച്ച് 50 ശതമാനത്തിന്റെ വർദ്ധനവോടെ 655 മില്യൺ യുഎസ് ഡോളറായി ഉയർത്തിയിട്ടുണ്ട്. അതായത് ഏകദേശം 5,469 കോടി രൂപ. 2026 ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകൾക്കായി മൊത്തം 727 മില്യൺ യുഎസ് ഡോളറാണ് ഫിഫ കൗൺസിൽ മാറ്റിവച്ചിരിക്കുന്നത്. ഇതിൽ 655 മില്യൺ യുഎസ് ഡോളർ പങ്കെടുക്കുന്ന 48 ടീമുകൾക്ക് നൽകും.
ഫിഫ ലോകകപ്പ് 2026 സമ്മാനത്തുക
ഫിഫ ലോകകപ്പിൽ വിജയം നേടുന്ന ടീമിന് 50 മില്യൺ യുഎസ് ഡോളറാണ് (ഏകദേശം 417 കോടി രൂപ).രണ്ടാം സ്ഥാനക്കാർക്ക് 33 മില്യൺ യുഎസ് ഡോളറും മൂന്നാം സ്ഥാനക്കാർക്ക് 29 മില്യൺ യുഎസ് ഡോളറുമാണ്. കൂടാതെ യോഗ്യത നേടിയ ഓരോ ടീമിനും ചെലവിനായി 1.5 മില്യൺ യുഎസ് ഡോളർ നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |