ഫ്രാന്‍സ് ഫുട്‌ബോള്‍ ടീം
ഫിഫ ലോകകപ്പ് റൗണ്ട് ഓഫ് 32 മത്സരങ്ങള്‍ പുരോഗമിക്കുകയാണ്. തകര്‍പ്പന്‍ ഫോമില്‍ കളിക്കുകയും ആവേശകരമായ മത്സരങ്ങള്‍ സമ്മാനിക്കുകയും ചെയ്യുന്ന നിരവധി ടീമുകളുണ്ട്. എന്നാല്‍ ആരും നേരിടാന്‍ ആഗ്രഹിക്കാത്തവര്‍ എന്ന പേര് ഈ ലോകകപ്പിലെ കളിമികവ് കൊണ്ട് ഇതിനോടകം സ്വന്തമാക്കിയിരിക്കുകയാണ് മുന്‍ ലോകചാമ്പ്യന്‍മാരായ ഫ്രാന്‍സ്. കഴിഞ്ഞ ലോകകപ്പിലെ കലാശപ്പോരില്‍ കൈവിട്ട കിരീടം തിരിച്ചുപിടിക്കുമെന്ന തോന്നല്‍ ഇതിനോടകം ഫ്രാന്‍സ് ഉണ്ടാക്കിയെടുത്തുകഴിഞ്ഞു.
കിലിയന്‍ എംബപ്പെ, മൈക്കള്‍ ഒലീസ്, ഒസ്മാന്‍ ഡെംബലെ എന്നിവര്‍ മിന്നും ഫോമില്‍. ടീമിന്റെ മദ്ധ്യനിരയുടെ പ്രകടനം എണ്ണയിട്ട യന്ത്രം കണക്കെയാണ്. ലോകകപ്പ് നേടാന്‍ ഫുട്‌ബോള്‍ പണ്ഡിറ്റുകള്‍ ഏറ്റവും കൂടുതല്‍ സാദ്ധ്യത കല്‍പ്പിക്കുന്നതും ഫ്രഞ്ച് പടയ്ക്ക് തന്നെ. നേരിയ ഒരു പോരായ്മ പോലുമില്ലാതെ എതിരാളികളെ വരിഞ്ഞുമുറുക്കുകയാണ് ഫ്രാന്‍സ്. 2018ലെ കിരീട നേട്ടത്തിലും 2022ലെ റണ്ണറപ്പുകളായപ്പോഴും പുലര്‍ത്തിയ മികവ് തുടരുകയാണ് ദിദിയര്‍ ദെഷാംപ്‌സ് തന്ത്രങ്ങള്‍ മെനയുന്ന ഫ്രാന്‍സ് ടീം.
ഈ ടീമിനെ പിടിച്ചുകെട്ടാന്‍ ആര്‍ക്ക് കഴിയും എന്ന് ലോകം ചിന്തിക്കുകയാണ്. എന്നാല്‍ അതിന് കഴിയുന്ന ഒരു സംഘം ഉണ്ടെന്നും അവര്‍ക്ക് മാത്രമേ അതിന് കഴിയുകയുള്ളൂ എന്നും വിലയിരുത്തുകയാണ് മുന്‍ ഇംഗ്ലീഷ് ഫുട്‌ബോള്‍ ഇതിഹാസം ഗാരി നെവില്‍. നിലവിലെ ലോകചാമ്പ്യന്‍മാരായ അര്‍ജന്റീനയ്ക്ക് മാത്രമേ ഫ്രാന്‍സിനെ പിടിച്ചു നിര്‍ത്താന്‍ കഴിയുകയുള്ളൂവെന്നാണ് നെവില്‍ പറയുന്നത്. അര്‍ജന്റീന താരങ്ങളുടെ മനക്കരുത്തും കളിയിലെ ആക്രമണോത്സുകതയും തന്ത്രങ്ങളുമാണ് അവരെ ഫ്രാന്‍സിന് മുന്നില്‍ നിര്‍ത്തുന്ന ഏക ഘടകമെന്നും നെവില്‍ വ്യക്തമാക്കി.
'നിലവിലെ ഫോമില്‍ ഫ്രാന്‍സിനെ തടയാന്‍ ഞാന്‍ സാദ്ധ്യത കാണുന്ന ഒരേയൊരു ടീം അര്‍ജന്റീനയാണ്. കളിയിലെ അവരുടെ ആ ഒരു ആക്രമണോത്സുക ശൈലിയും കടുപ്പമേറിയ സമീപനവും വലിയ മത്സരങ്ങള്‍ കളിച്ചുള്ള പരിചയസമ്പത്തുമാണ് അതിന് കാരണം. ഫ്രാന്‍സിന് മുന്നില്‍ നെഞ്ചുവിരിച്ചു നില്‍ക്കാന്‍ പോന്ന ഒത്തൊരുമയും മനക്കരുത്തും അര്‍ജന്റീനയ്ക്ക് മാത്രമാണ് ഉള്ളത്.' ഗാരി നെവില്‍ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |