
ന്യൂ യോര്‍ക്ക് ന്യൂ ജേഴ്‌സി: നിലവിലെ ചാമ്പ്യന്‍മാരായ അര്‍ജന്റീനയെ പരാജയപ്പെടുത്തി സ്‌പെയിന്‍ ലോകകപ്പ് ജേതാക്കള്‍. അധിക സമയത്തേക്ക് നീണ്ട മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് സ്പാനിഷ് പടയുടെ വിജയം. 106ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ ഫെറാന്‍ ടോറസിന്റെ ഗോളിലാണ് അര്‍ജന്റീനയെ സ്‌പെയിന്‍ പരാജയപ്പെടുത്തിയത്.
മത്സരത്തിന്റെ തുടക്കം മുതല്‍ സ്പാനിഷ് ആധിപത്യത്തിനാണ് മത്സരം സാക്ഷ്യം വഹിച്ചത്. മദ്ധ്യനിരയില്‍ കളിയുടെ സമ്പൂര്‍ണ നിയന്ത്രണം സ്‌പെയിന്റെ കയ്യിലായിരുന്നു. 20ല്‍ അധികം ഷോട്ടുകള്‍ ലക്ഷ്യത്തിലേക്ക് പായിച്ച് സ്പാനിഷ് ടീമിന് പലപ്പോഴും ഫിനിഷിംഗിലെ പോരായ്മ പാരയായി.
അര്‍ജന്റീനയുടെ മെച്ചപ്പെട്ട പ്രതിരോധവും ഒപ്പം ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടീനസിന്റെ തകര്‍പ്പന്‍ പ്രകടനങ്ങളുമാണ് പലപ്പോഴും അര്‍ജന്റീനയുടെ രക്ഷയ്‌ക്കെത്തിയത്. 2010ല്‍ ആദ്യ ലോകകപ്പ് കിരീട നേട്ടത്തിന് ശേഷം നീണ്ട 16 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് രണ്ടാമതൊരു ലോകകിരീടം സ്‌പെയിനിലേക്ക് എത്തുന്നത്.
യുവ നിരയുടെ തകര്‍പ്പന്‍ പ്രകടനമാണ് ടൂര്‍ണമെന്റില്‍ ഉടനീളം ടീമിനെ തുണച്ചത്. ബെല്‍ജിയത്തിന് എതിരെ ക്വാര്‍ട്ടറില്‍ വഴങ്ങിയ ഒരേ ഒരു ഗോളാണ് എതിരാളികള്‍ക്ക് സ്പാനിഷ് പ്രതിരോധത്തെ ഭേദിക്കാനായ ടൂര്‍ണമെന്റിലെ ഒരേ ഒരു നിമിഷം.
അതേസമയം, ടൂര്‍ണമെന്റിലുടനീളം തകര്‍പ്പന്‍ പ്രകടനവും ഗംഭീര തിരിച്ചുവരവും നടത്തിയ അര്‍ജന്റീനയ്ക്ക് ഫൈനലില്‍ പക്ഷേ സ്‌പെയിന്റെ ടോട്ടല്‍ ഫുട്‌ബോളിന് മുന്നില്‍ കാലിടറുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |