SignIn
Kerala Kaumudi Online
Friday, 03 July 2026 12.46 PM IST

കുറ്റക്കാരനാകും മുൻപേ കസേര തെറിപ്പിക്കുന്ന നിയമം: 130-ാം ഭരണഘടനാ ഭേദഗതി ബിൽ പ്രതിപക്ഷത്തെ ലക്ഷ്യമിട്ടോ?

130th-amendment-bill
പാർലമെന്റ്

​​​​

ന്യൂഡൽഹി: അഴിമതിയുൾപ്പെടെ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ അറസ്റ്റിലായി 30 ദിവസം ജയിലിൽ കഴിഞ്ഞാൽ മന്ത്രിമാർക്ക് പദവി നഷ്ടപ്പെടാൻ വ്യവസ്ഥ ചെയ്യുന്ന 130-ാം ഭരണഘടനാ ഭേദഗതി ബിൽ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ പരിഗണിക്കാൻ ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ. കഴിഞ്ഞ വർഷം ലോക്സഭയിൽ അവതരിപ്പിച്ച ബിൽ പ്രതിപക്ഷത്തിന്റെ കടുത്ത എതിർപ്പിനെത്തുടർന്ന് സംയുക്ത പാർലമെന്ററി സമിതിയുടെ (ജെപിസി) പരിഗണനയ്ക്ക് വിട്ടിരുന്നു. സമിതി ഈ മാസം 17ന് യോഗം ചേർന്ന് വിവാദവ്യവസ്ഥകൾക്ക് അംഗീകാരം നൽകുമെന്നാണ് സൂചന. ഇതോടെ പ്രതിപക്ഷാംഗങ്ങളുടെ എതിർപ്പോടെ ബിൽ ലോക്സഭയിലേയ്‌ക്കെത്തും. നിലവിൽ എൻഡിഎയ്ക്ക് ലോക്സഭയിലും രാജ്യസഭയിലും ഭൂരിപക്ഷമുള്ളതിനാൽ ബിൽ നിയമമായേക്കും.

എന്നാല്‍ രാഷ്ട്രീയ പ്രേരിതമായ കേസുകളിലൂടെ മന്ത്രിമാരെ തളയ്ക്കാനും പ്രതിപക്ഷ സര്‍ക്കാരുകളെ അട്ടിമറിക്കാനുമുള്ള എൻഡിഎ സർക്കാരിന്റെ നീക്കമാണിതെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി കഴി‌ഞ്ഞു. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ്‌വാദി പാര്‍ട്ടി, ഡിഎംകെ മറ്റു ഇടതുപക്ഷ പാര്‍ട്ടികള്‍ ഇതിനെതിരെ ശക്തമായി പ്രതിരോധം തീർക്കുമെന്നത് ഉറപ്പാണ്. കഴിഞ്ഞ കുറച്ചുകാലമായി രാജ്യത്ത് ഇഡി ഉൾപ്പെടെയുള്ല കേന്ദ്ര ഏജന്‍സികള്‍ രജിസ്റ്റർ ചെയ്ത രാഷ്ട്രീയ അഴിമതി കേസുകളില്‍ ഭൂരിഭാഗവും പ്രതിപക്ഷ നേതാക്കള്‍ക്കെതിരെയാണ്.

ബിജെപി നേതാക്കള്‍ക്കെതിരെയുള്ള അന്വേഷണങ്ങള്‍ എങ്ങുമെത്താതെ പോകുന്നതും പ്രതിപക്ഷത്തുനിന്ന് ബിജെപിയിലേയ്ക്ക് ചേക്കേറുന്ന നേതാക്കളുടെ കേസുകള്‍ പിന്നീട് ഇല്ലാതാകുന്നതും ഈയിടെ ഏറെ ചർച്ചയായിട്ടുണ്ട് . ഈ സാഹചര്യത്തിൽ പുതിയ നിയമം വരുന്നതോടെ പ്രതിപക്ഷ മുഖ്യമന്ത്രിമാരെ വേട്ടയാടാനും ഭരണം അട്ടിമറിക്കാനും കേന്ദ്രത്തിന് അവസരമൊരുക്കുന്നു എന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആരോപണം.

നിലവിൽ ജാമ്യത്തിൽ കഴിയുന്ന കഴിയുന്ന ഇൻഡ്യാ സഖ്യത്തിലെ ശക്തരായ മൂന്ന് പ്രതിപക്ഷമുഖ്യമന്ത്രിമാരായ ഡികെ ശിവകുമാർ, രേവന്ത് റെഡ്ഡി, ഹേമന്ത് സോറൻ എന്നിവ‍ർ. ഇവരെ ലക്ഷ്യമിട്ടാണ് ഈ ബിൽ എന്ന ആക്ഷേപവും ശക്തമാണ്. ഇതുവരെ ബിജെപിയ്‌ക്കൊപ്പം നിൽക്കാത്ത തമിഴ്നാട്,​ കേരളം തുടങ്ങിയ സംസ്ഥാനങ്ങൾക്കും ഈ ബിൽ ആശങ്കയാകുന്നുണ്ട്. അതേസമയം,​ ഉന്നത ഭരണഘടനാ പദവികളിലിരിക്കുന്നവരുടെ ഉത്തരവാദിത്തം വര്‍ദ്ധിപ്പിക്കുന്നതിനും പൊതുജനങ്ങള്‍ക്ക് ഭരണസംവിധാനത്തിലുള്ള വിശ്വാസം ദൃഢമാക്കുന്നതിനുമാണ് ഇത്തരമൊരു നിയമമെന്നാണ് കേന്ദ്ര സർക്കാരിന്റെ വാദം. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ആഭ്യന്തര മന്ത്രി അമിത് ഷായാണ് ബില്‍ പാര്‍ലമെന്റിൽ കൊണ്ടുവന്നത്. അന്ന് പ്രതിപക്ഷത്തിന്റെ കടുത്ത എതിർപ്പിനെ തുടർന്ന് പാസാക്കാന്‍ കഴിയാതെ പോയ ബില്‍ ഇത്തവണ പാസാക്കിയെടുക്കാനുള്ള ഉറച്ച തീരുമാനത്തിലാണ് സര്‍ക്കാര്‍.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 130TH CONSTITUTIONAL AMENDMENT BILL, MINISTER DISQUALIFICATION, BJP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360