
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എംപിമാരെ ബിജെപിയിലെത്തിച്ചതിന് പിന്നിൽ ആന്ധ്രാപ്രദേശിൽ നിന്നുള്ള എംപിയാണെന്ന് റിപ്പോർട്ടുകൾ. 61കാരനായ സി എം രമേശ് ആണ് തൃണമൂലിന്റെ ബംഗാളിലെ പതനത്തിന് കാരണമായതെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ രമേശ് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു.
'ആളുകളെക്കൊണ്ട് സമ്മതിപ്പിക്കാനുള്ള കഴിവ് എനിക്കുണ്ട്. എനിക്ക് വെറും രണ്ട് മണിക്കൂർ മാത്രം മതി, ആരെയും ബിജെപിയിൽ ചേരാൻ സമ്മതിപ്പിക്കാം. തൃണമൂൽ കോൺഗ്രസ് എംപിമാരിൽ ഭൂരിഭാഗം പേരെയും വളരെക്കാലമായി അറിയാം. പാർലമെന്റിലെ കാന്റീനിൽവച്ച് കാണാറുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായാണ് അവരോടുള്ള സൗഹൃദം വളർന്നത്. ഇതിൽ പണത്തിനോ അധികാരത്തിനോ പദവികൾക്കോ പങ്കില്ല. ഇത് കച്ചവടമല്ല' എന്നാണ് ദേശീയ മാദ്ധ്യമത്തോട് സി എം രമേശ് പ്രതികരിച്ചത്.
2020ൽ രമേശിന്റെ മകന്റെ വിവാഹത്തിൽ വിവിധ പാർട്ടികളിൽ നിന്നുള്ള എംപിമാർ പങ്കെടുത്തിരുന്നു. അന്ന് മമതാ ബാനർജിയുടെ കടുത്ത അനുയായിയായിരുന്ന ശതാബ്ദി റോയിയും ചടങ്ങിൽ അതിഥിയായെത്തിയിരുന്നു.
അതേസമയം, ആന്ധ്രയിലെ ബിജെപി നേതാക്കൾ രമേശിന്റെ വാദങ്ങൾ തള്ളി. വരാനിരിക്കുന്ന കേന്ദ്ര മന്ത്രിസഭാ പുനസംഘടനയിൽ കണ്ണുവച്ചാണ് രമേശിന്റെ നീക്കമെന്നാണ് ഇവർ ആരോപിക്കുന്നത്. രമേശിന്റെ അവകാശവാദങ്ങൾ മമതാ പക്ഷവും തള്ളിയിട്ടുണ്ട്.
സി എം രമേശ് നേരത്തെ ടിഡിപി എംപിയായിരുന്നു. 2019ൽ ആന്ധ്രയിൽ ടിഡിപിക്ക് അധികാരം നഷ്ടപ്പെട്ടതിന് പിന്നാലെയാണ് ബിജെപിയിലെത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |