ചെന്നൈ: നടനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ സി ജോസഫ് വിജയ്‌ക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ കേസിൽ ഡിഎംകെ നേതാവും മുൻ മന്ത്രിയുമായ അനിത ആർ. രാധാകൃഷ്ണൻ എംഎൽഎ അറസ്റ്റിൽ. മദ്രാസ് ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് തൊട്ടുപിന്നാലെ തൂത്തുക്കുടി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ജൂൺ 20ന് ആത്തൂരിൽ നടന്ന ഡിഎംകെ പൊതുയോഗത്തിൽ മുഖ്യമന്ത്രി വിജയ്‌ക്കെതിരെ അനിത രാധാകൃഷ്ണൻ മോശം പരാമർശങ്ങൾ നടത്തിയെന്നാണ് കേസ്. തമിഴക വെട്രി കഴകം (ടിവികെ) ഭാരവാഹിയുടെ പരാതിയിൽ ജൂൺ 23നാണ് ആത്തൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
രാധാകൃഷ്ണന്റെ പ്രസംഗത്തിന്റെ വിവരങ്ങൾ പരിശോധിച്ച മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് ജികെ ഇളന്തിരയ്യൻ കടുത്ത ഭാഷയിലാണ് എംഎൽഎയെ വിമർശിച്ചത്. വിജയ് സാധാരണക്കാരനല്ല. ഒരു മുഖ്യമന്ത്രിയോട് കാണിക്കേണ്ട മര്യാദ ഇതല്ല. മുൻ മന്ത്രിയും നിലവിൽ എംഎൽഎയുമായ ഒരാൾക്ക് എങ്ങനെയാണ് ഇത്രയും മോശം ഭാഷ ഉപയോഗിക്കാൻ കഴിയുന്നതെന്നാണ് കോടതി ചോദിക്കുന്നത്.
മുഖ്യമന്ത്രിയുടെ സിനിമാ പശ്ചാത്തലത്തെക്കുറിച്ചുള്ള പരാമർശങ്ങൾ തികച്ചും അനാവശ്യമാണെന്ന് കോടതി വിലയിരുത്തി.1967 മുതൽ സിനിമാ മേഖലയിലുള്ള നേതാക്കളെ ജനപ്രതിനിധികളായി തിരഞ്ഞെടുക്കുന്നുണ്ടെന്നും കോടതി ഓർമ്മിപ്പിച്ചു.
അനിത രാധാകൃഷ്ണന്റെ അറസ്റ്റിന് പിന്നാലെ തൂത്തുക്കുടിയിൽ വ്യാപക പ്രതിഷേധമാണ് അരങ്ങേറുന്നത്. കോർപ്പറേഷൻ മേയർ ജഗൻ പെരിയസാമിയുടെ നേതൃത്വത്തിൽ ഡിഎംകെ പ്രവർത്തകർ എസ്‌പി ഓഫീസിന് മുന്നിൽ തടിച്ചുകൂടി. ആത്തൂരിലും പ്രവർത്തകർ റോഡ് ഉപരോധിച്ച് പൊലീസുമായി വാക്കേറ്റമുണ്ടായി. പ്രദേശത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |