
ന്യൂഡൽഹി: 5000 വർഷത്തിലേറെയായി ഇന്ത്യയ്ക്ക് പ്രകൃതിദത്ത നാരുകളുമായും തുണിത്തരങ്ങളുമായും സാംസ്‌കാരിക ബന്ധമുണ്ട്. നൂറ്റാണ്ടുകളായി നാരുകളുടെ ഉത്പാദനവും നെയ്ത്തും ഇന്ത്യൻ ഗ്രാമങ്ങളുടെയും സംസ്കാരത്തിന്റെയും പാരമ്പര്യങ്ങളുടെയും സ്വത്വത്തിന്റെയും ഭാഗമാണ്.
മോഹൻജൊ-ദാരോയിലെ പ്രശസ്തമായ മസ്ലിൻ തുണി പോലുള്ള പുരാതന ഇന്ത്യൻ തുണിത്തരങ്ങൾ നിർമ്മിതിയിൽ അതിസൂക്ഷ്മമായിരുന്നു. അവയെ "വോവൺ എയർ" എന്ന് വിശേഷിപ്പിക്കുകയും ലോകം പ്രശംസിക്കുകയും ചെയ്തു. ഇന്ത്യൻ നെയ്ത്തുകാരുടെ നൈപുണ്യവും കരകൗശല വൈദഗ്ധ്യവും പല രാജ്യങ്ങളിലേക്കും വ്യാപിച്ചു. തലമുറകളായി ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ നെയ്ത്തു മേഖല പിന്തുണച്ചു. ഇന്ന് ലോകം സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ വസ്തുക്കൾക്കായി കൂടുതൽ തിരയുമ്പോൾ ഇന്ത്യയുടെ സുദീർഘമായ ചരിത്രം, പരമ്പരാഗത ജ്ഞാനം, നാരുകളുടെ ഉൽപാദനത്തിലെ വൈദഗ്ദ്ധ്യം എന്നിവ ഈ മേഖലയിൽ ആഗോള നേതാവാകാൻ തക്ക സവിശേഷ നേട്ടം പ്രദാനം ചെയ്യുന്നു.
വാഴത്തണ്ട് (വാഴച്ചെടിയുടെ കട്ടിയുള്ള തണ്ട് പോലുള്ള ഭാഗം) വർഷങ്ങളോളം ഉപയോഗശൂന്യമായി കണക്കാക്കപ്പെട്ടിരുന്നു. വിളവെടുപ്പിനുശേഷം വലിച്ചെറിയപ്പെട്ടിരുന്നു. എന്നാൽ ഇന്ന് ഇത് ഉയർന്ന നിലവാരമുള്ള നാരുകളായി സംസ്കരിക്കപ്പെടുന്നു, ഇത് അന്താരാഷ്ട്ര വിപണികളിൽ വിൽക്കപ്പെടുന്നു. കർഷകർക്കും ഗ്രാമീണ സമൂഹങ്ങൾക്കുമായി വരുമാനം സൃഷ്ടിക്കുന്നു.
കൂടാതെ കാർഷിക മാലിന്യങ്ങളെ വരുമാനം ഉണ്ടാക്കുന്ന വിലയേറിയ ഉൽപ്പന്നങ്ങളാക്കി മാറ്റുന്നു. മാലിന്യത്തെ സമ്പത്താക്കി മാറ്റുന്ന ഈ പരിവർത്തനം ഇന്ത്യ അതിന്റെ സമൃദ്ധമായ പ്രകൃതിവിഭവങ്ങൾ നൂതനമായ രീതിയിൽ എങ്ങനെ ഉപയോഗിക്കുന്നുവെന്ന് വെളിവാക്കുന്നു. സുസ്ഥിരത, ഗ്രാമവികസനം, സാമ്പത്തിക വളർച്ച എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനിടയിൽ പരിസ്ഥിതി സൗഹൃദ വസ്തുക്കളിലും നൂതന തുണിത്തരങ്ങളിലും ഇന്ത്യയെ ആഗോള നേതാവാക്കുക എന്നതാണ് ന്യൂ ഏജ് ഫൈബർ പ്രസ്ഥാനം ലക്ഷ്യമിടുന്നത്.
ഇന്ത്യയുടെ പരമ്പരാഗത ജ്ഞാനവും ആധുനിക സാങ്കേതികവിദ്യയും നൂതനാശയങ്ങളും സമന്വയിപ്പിച്ച് സസ്യങ്ങളിൽ നിന്ന് നിർമ്മിച്ച പരിസ്ഥിതി സൗഹൃദ നാരുകളാണ് ന്യൂ ഏജ് നാരുകൾ. മുള, ചണം, വാഴ, പൈനാപ്പിൾ ഇലയിൽ നിന്നുള്ള നാരുകൾ (പിഎഎൽഎഫ്), ചണം, റാമി, സിസൽ, മിൽക്ക് വീഡ്, കപ്പോക്ക് തുടങ്ങിയ നാരുകൾ നൂറ്റാണ്ടുകളായി ഉപയോഗിച്ചുവരുന്നു. എന്നാൽ ഇന്ന് ഇവയ്ക്ക് പുതിയ പ്രാധാന്യം കൈവന്നിരിക്കുന്നു.
കാരണം വസ്ത്രങ്ങൾ, തുണിത്തരങ്ങൾ, പ്രതിരോധ ഉപകരണങ്ങൾ, ബയോഡീഗ്രേഡബിൾ വസ്തുക്കൾ, പ്രീമിയം ഉത്പന്നങ്ങൾ തുടങ്ങിയവയിൽ ഇവ ഉപയോഗിക്കാൻ കഴിയും. പ്രകൃതിദത്ത നാരുകൾ ഉപയോഗിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിലൂടെ ഇന്ത്യ പരിസ്ഥിതി സൗഹൃദ വിഭവങ്ങളുടെ ശ്രേണി വികസിപ്പിക്കുകയും കൂടുതൽ ഹരിതവും സുസ്ഥിരവുമായ ഒരു ഭാവിയിലേക്ക് സംഭാവന നൽകുകയും ചെയ്യുന്നു.
ജനങ്ങളുടെ വരുമാനം വർദ്ധിക്കുകയും സർക്കാരുകളും ബിസിനസുകളും ഉപഭോക്താക്കളും പരിസ്ഥിതി സുസ്ഥിരതയ്ക്കും സുസ്ഥിര ഉറവിടത്തിനും കൂടുതൽ പ്രാധാന്യം നൽകുകയും ചെയ്യുന്നതിനാൽ ആഗോള വിതരണ ശൃംഖലകൾ ഗണ്യമായ പരിവർത്തനത്തിന് വിധേയമാവുകയാണ്.
ഉപഭോക്താക്കൾ ഇപ്പോൾ സുഖകരവും, ശ്വസനക്ഷമതയുള്ളതും, പരിസ്ഥിതി സൗഹൃദവുമായ ഉത്പന്നങ്ങളാണ് ഇഷ്ടപ്പെടുന്നത്. മാറിക്കൊണ്ടിരിക്കുന്ന ഈ മുൻഗണനകൾ കാരണം ഇന്ത്യയിലെ നാരുകളുടെ ആവശ്യകത 15 ദശലക്ഷം മെട്രിക് ടണ്ണിൽ (എംഎംടി) നിന്ന് 2030 ആകുമ്പോഴേക്കും 23 ദശലക്ഷം മെട്രിക് ടണ്ണായി വളരുമെന്ന് പ്രതീക്ഷിക്കുന്നു. ധാർമ്മികവും, സുസ്ഥിരവും, ഉയർന്ന പ്രകടനശേഷിയുമുള്ള പ്രകൃതിദത്ത നാരുകൾക്കായി ലോകം കൂടുതലായി തിരയുന്ന ഘട്ടത്തിൽ ഈ പ്രവണത ഇന്ത്യയ്ക്ക് ഒരു പ്രധാന അവസരം നൽകുന്നു.
ഫൈബർ ഉത്പാദനത്തിലെ നീണ്ട ചരിത്രവും വൈദഗ്ധ്യവും ഉള്ളതിനാൽ, വളർന്നുവരുന്ന ഈ ആഗോള ആവശ്യകത നിറവേറ്റുന്നതിനും പുതിയ ഫൈബർ സമ്പദ്‌വ്യവസ്ഥയിൽ നേതൃസ്ഥാനത്തേക്ക് ഉയരുന്നതിനും ഇന്ത്യയ്ക്ക് സാധിക്കും.
ഇന്ത്യൻ ഫൈബർ മേഖലയുടെ വളർച്ചയെ സർക്കാർ നയങ്ങളും സ്ഥാപനപരമായ സംരംഭങ്ങളും പിന്തുണയ്ക്കുന്നു. മിഷൻ ഫോർ കോട്ടൺ പ്രൊഡക്ടിവിറ്റി പ്രകാരം 2026–2031 കാലയളവിൽ സർക്കാർ 5664 കോടി രൂപ അനുവദിച്ചിട്ടുണ്ട്. അതിൽ 300 കോടി രൂപ ന്യൂ ഏജ് ഫൈബേഴ്സിന്റെ വികസനത്തിനായി നീക്കിവച്ചിരിക്കുന്നു. കൂടാതെ, 2026–27 ലെ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച നാഷണൽ ഫൈബർ മിഷൻ, ഫൈബർ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുള്ള സമഗ്ര തന്ത്രം മുന്നോട്ട് വയ്ക്കുന്നു.
ഈ ദൗത്യം നാല് പ്രധാന സ്തംഭങ്ങളിലാണ് കെട്ടിപ്പടുത്തിരിക്കുന്നത്: കൃഷിയിലും അസംസ്കൃത വസ്തുക്കളുടെ വികസനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന കൃഷി-സൂത്ര; ഗവേഷണം, സാങ്കേതികവിദ്യ, നവീകരണം എന്നിവ പ്രോത്സാഹിപ്പിക്കുന്ന ഇൻഫിനിറ്റി; അടിസ്ഥാന സൗകര്യ വികസനത്തെയും ഗ്രാമീണ സംരംഭങ്ങളുടെ സൃഷ്ടിയെയും പിന്തുണയ്ക്കുന്ന ഗ്രാം-സേതു; ബ്രാൻഡിംഗ്, മാർക്കറ്റിംഗ്, വിപണി പ്രവേശനം എന്നിവ മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്ന ജിഎംപിഎസ് എന്നിവയാണവ.
ഇന്ത്യയുടെ ഫൈബർ നയത്തിന്റെ വിജയം നിരവധി വർഷത്തെ ശാസ്ത്രീയ ഗവേഷണങ്ങളെ ആധാരമാക്കിയുള്ളതാണ്. അത് പ്രായോഗിക ഫലങ്ങൾ നൽകുന്നു. മിൽക്ക്‌വീഡ് (Aak/Madar) ഒരു ഉദാഹരണമാണ്. പരമ്പരാഗതമായി ഭഗവാൻ ശിവനുമായി ബന്ധപ്പെട്ട ആത്മീയ സാധനകളിൽ ഉപയോഗിച്ചിരുന്ന ഒരു സസ്യമാണിത്. നോർത്തേൺ ഇന്ത്യ ടെക്സ്റ്റൈൽ റിസർച്ച് അസോസിയേഷന്റെ 18 വർഷത്തെ ഗവേഷണത്തിന് ശേഷം ഈ സസ്യം നൂതനമായ ഉപയോഗങ്ങളുള്ള വിലയേറിയ നാരായി രൂപാന്തരപ്പെട്ടു. -20 ഡിഗ്രി സെൽഷ്യസ് വരെ വളരെ തണുത്ത താപനിലയിൽ ജോലി ചെയ്യുന്ന സൈനികർക്കുള്ള സ്ലീപ്പിംഗ് ബാഗുകൾ പോലുള്ള പ്രതിരോധ ഉത്പന്നങ്ങൾ നിർമ്മിക്കാൻ ഇത് ഇപ്പോൾ ഉപയോഗിക്കുന്നു.
മിൽക്ക്‌വീഡ് നാരുകൾക്ക് നിരവധി ഗുണങ്ങളുണ്ടെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇതിൽ നിന്ന് നിർമ്മിക്കുന്ന ഉത്പന്നങ്ങൾ പോളിസ്റ്റർ ബദലുകളേക്കാൾ 10 ശതമാനം ഭാരം കുറഞ്ഞതും, കമ്പിളിയേക്കാൾ മികച്ച ചൂട് നൽകുന്നതും, അംഗീകൃത ഗുണനിലവാര, ഇൻസുലേഷൻ മാനദണ്ഡങ്ങൾ (സിഎൽഎ/സെൽ സർട്ടിഫൈഡ്) പാലിക്കുന്നതുമാണ്. വളങ്ങൾ ആവശ്യമില്ലാതെ 55 ദശലക്ഷം ഹെക്ടർ തരിശുഭൂമിയിൽ ഈ ചെടികൾക്ക് വളരാൻ കഴിയും. കൂടാതെ ഓരോ വർഷവും ഏക്കറിന് 1.5 ലക്ഷം രൂപ മുതൽ രണ്ട് ലക്ഷം രൂപ വരെ കർഷകർക്ക് വരുമാനം നേടാനുള്ള കഴിവുമുണ്ട്.
കാർഷിക മാലിന്യങ്ങളിൽ നിന്ന് കർഷകർക്ക് അധിക വരുമാനം നൽകുന്ന വാഴ നാര് പ്രതിവർഷം ഏകദേശം 1.8 ദശലക്ഷം ടൺ ഉത്പാദിപ്പിക്കാൻ കഴിയും. മുളയ്ക്ക് ഒരു ഹെക്ടറിന് 60 ടൺ വരെ ബയോമാസ് ഉത്പാദിപ്പിക്കാൻ കഴിയും. ഇത് പ്രധാന സാമ്പത്തിക അവസരങ്ങൾ സൃഷ്ടിക്കുന്നു. വിശിഷ്യാ ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയിൽ.
നാരുകളുടെ ഒരു പ്രധാന വിളയായി മാറുകയാണ് ഹെമ്പ്. ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇതിന്റെ കൃഷി ഇതിനകം അനുവദനീയമാണ്. ഫ്ളാക്സ്, സിസൽ, റാമി, പൈനാപ്പിൾ ഇലയിൽ നിന്നുള്ള നാരുകൾ (പിഎഎൽഎഫ്), നെറ്റിൽ, കപ്പോക്ക് തുടങ്ങിയ നാരുകൾക്കൊപ്പം ഈ വസ്തുക്കൾ ഇന്ത്യയുടെ സുസ്ഥിര നാരുകളുടെ വിഭവങ്ങൾ വികസിപ്പിക്കാൻ സഹായിക്കുന്നു.
ഈ ശാസ്ത്രീയ മുന്നേറ്റങ്ങളുടെ ഫലമായി ന്യൂ ഏജ് ഫൈബറുകളെക്കുറിച്ചുള്ള ദേശീയ സെമിനാർ ഗവേഷകർക്കും, നയരൂപകർത്താക്കൾക്കും, ബിസിനസുകൾക്കും ഒത്തുചേരാനും ഫൈബർ മേഖലയിലെ നൂതനാശയങ്ങൾ, നയ പിന്തുണ, വാണിജ്യ അവസരങ്ങൾ എന്നിവയെക്കുറിച്ച് ചർച്ച ചെയ്യാനും കഴിയുന്ന ഒരു പ്രധാന വേദിയായി മാറി. ഗവേഷകർ, ശാസ്ത്രജ്ഞർ, സംരംഭകർ, കർഷക സംഘടനകൾ, വ്യവസായ പ്രമുഖർ, നയരൂപകർത്താക്കൾ എന്നിവരെ ഒരു കുടക്കീഴിൽ ഒരുമിച്ച് കൊണ്ടുവന്നു. പത്ത് മുൻഗണനാ മേഖലകളെയും ഉൾക്കൊള്ളുന്ന മൂന്ന് ടാസ്‌ക് ഫോഴ്‌സ് റിപ്പോർട്ടുകൾ രൂപീകരിച്ചു. അടിസ്ഥാന ശാസ്ത്രത്തെ നേരിട്ട് പദ്ധതി രൂപകൽപ്പനയിലേക്കും നിക്ഷേപ മുൻഗണനകളിലേക്കും വിവർത്തനം ചെയ്തു.
ന്യൂ ഏജ് ഫൈബേഴ്സിലെ അവസരങ്ങൾ ഉയർത്തിക്കാട്ടുക മാത്രമല്ല, പരിഹരിക്കേണ്ട വെല്ലുവിളികളെക്കുറിച്ചും സെമിനാറിൽ ചർച്ച ചെയ്തു. മാനദണ്ഡങ്ങളുടെ അഭാവം, അപര്യാപ്തമായ സംസ്കരണ സൗകര്യങ്ങൾ, സ്ഥാപനങ്ങളിൽ നിന്നുള്ള പരിമിതമായ സാമ്പത്തിക സഹായം എന്നിവ ഈ വെല്ലുവിളികളിൽ ഉൾപ്പെടുന്നു. ആസൂത്രണം ചെയ്യുന്നതിനുപകരം പ്രായോഗിക നിർവ്വഹണത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.
അഞ്ച് വർഷത്തിനുള്ളിൽ ഫൈബർ ഉൽപ്പാദനം 10,000 മെട്രിക് ടണ്ണിൽ നിന്ന് (എംടി) 10 ലക്ഷം മെട്രിക് ടണ്ണായി ഉയർത്തുക, വ്യക്തമായ ഗുണനിലവാര മാനദണ്ഡങ്ങൾ സൃഷ്ടിക്കുക, ഇന്ത്യയ്ക്കുള്ളിൽ യന്ത്രങ്ങളുടെ വികസനം പ്രോത്സാഹിപ്പിക്കുക, ഇറക്കുമതി ചെയ്ത സംസ്കരണ സാങ്കേതികവിദ്യയെ ആശ്രയിക്കുന്നത് കുറയ്ക്കുക, കൃഷി, ഉൽപ്പാദനം മുതൽ സംസ്കരണം, മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ വരെ മുഴുവൻ മൂല്യ ശൃംഖലയെയും ഉൾക്കൊള്ളുന്ന ഫൈബർ ക്ലസ്റ്ററുകൾ സ്ഥാപിക്കുക തുടങ്ങിയ പ്രധാന ലക്ഷ്യങ്ങൾ തിരിച്ചറിഞ്ഞു.
ഈ നടപടികൾ ഒരുമിച്ച് ന്യൂ ഏജ് ഫൈബറുകളെ ഒന്നിലധികം സർക്കാർ വകുപ്പുകൾ ഉൾപ്പെടുന്ന ഒരു രാജ്യവ്യാപക ദൗത്യമാക്കി മാറ്റാൻ ലക്ഷ്യമിടുന്നു. ഗ്രാമീണ വരുമാനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു, സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നു, ദീർഘകാല സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കുന്നു.
നാരുകളുടെ ഭാവിയിലെ ഏറ്റവും പ്രധാനപ്പെട്ട വികസനം വ്യത്യസ്ത തരം നാരുകൾ ബുദ്ധിപൂർവ്വം സംയോജിപ്പിക്കുക എന്നതാണ്. ഉദാഹരണത്തിന്, മിൽക്ക് വീഡിനു ഇൻസുലേഷനും നൽകാൻ കഴിയും, കമ്പിളിക്ക് ചൂട് നൽകാൻ കഴിയും, മുള ശ്വസനക്ഷമത മെച്ചപ്പെടുത്താൻ കഴിയും, പരുത്തിക്ക് മൃദുത്വം നൽകാൻ കഴിയും. ഈ നാരുകൾ മിശ്രിതമാക്കുമ്പോൾ, തുണി മെച്ചപ്പെട്ട ശക്തി, സുഖം, താപനിയന്ത്രണം, ഈട്, വഴക്കം എന്നിവ വാഗ്ദാനം ചെയ്ത് മികച്ചതായിത്തീരുന്നു. ഫാഷൻ വസ്ത്രങ്ങൾ, ദൈനംദിന ഉത്പന്നങ്ങൾ, സാങ്കേതിക - വ്യാവസായിക തുണിത്തരങ്ങൾ എന്നിവയിൽ അത്തരം നൂതന മിശ്രിത തുണിത്തരങ്ങൾ ഉപയോഗിക്കാൻ കഴിയും. ഇത് അവയെ കൂടുതൽ ഉപയോഗപ്രദവും സുസ്ഥിരവുമാക്കുന്നു.
ഫൈബർ മിശ്രിതത്തിന്റെ ഗുണങ്ങൾ മുഴുവൻ ഉൽപാദന ശൃംഖലയിലും ഉള്ള എല്ലാവർക്കും സഹായകമാകും. ഉപഭോക്താക്കൾക്ക് കൂടുതൽ സുഖകരവും പ്രവർത്തനക്ഷമവുമായ വസ്ത്രങ്ങളും ഉത്പന്നങ്ങളും ലഭിക്കുന്നു. നിർമ്മാതാക്കൾക്ക് ഉന്നതമൂല്യമുള്ളതും അതുല്യവുമായ ഉത്പന്നങ്ങൾ സൃഷ്ടിക്കാൻ കഴിയും. വ്യത്യസ്ത വിളകൾക്കായുള്ള വിശാലമായ ആവശ്യകത കർഷകർക്ക് പ്രയോജനം ചെയ്യും. ഇത് കൂടുതൽ സ്ഥിരതയാർന്നതും മെച്ചപ്പെട്ടതുമായ വരുമാനത്തിലേക്ക് നയിക്കുന്നു.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഫൈബർ മിശ്രിതം ഒരു സാങ്കേതിക പുരോഗതി മാത്രമല്ല, മറിച്ച് അസംസ്കൃത വസ്തുക്കൾ ഉൽപാദിപ്പിക്കുന്നതിൽ നിന്ന് ഇന്ത്യൻ വിഭവങ്ങളെയും സ്വത്വത്തെയും അടിസ്ഥാനമാക്കി ഉയർന്ന നിലവാരമുള്ളതും ആഗോളതലത്തിൽ മത്സരാധിഷ്ഠിതവുമായ ഉത്പന്നങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ഒരു മാർഗമാണ്.
കർഷകരുടെ വരുമാനം വർദ്ധിപ്പിച്ച് ഗ്രാമീണ സമൂഹങ്ങളെ ശക്തിപ്പെടുത്തി, വനിതകളെ ശാക്തീകരിച്ച്, പ്രാദേശിക വസ്തുക്കൾ ഉപയോഗിച്ച് വിജയകരമായ ആഗോള ബിസിനസുകൾ കെട്ടിപ്പടുക്കാൻ സംരംഭകരെ സഹായിച്ചുകൊണ്ട് ജന ജീവിതം മെച്ചപ്പെടുത്തുന്നതിലാണ് ന്യൂ ഏജ് ഫൈബർ പ്രസ്ഥാനം ആത്യന്തികമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 5എഫ് ദർശനം - ഫാമിൽ നിന്ന് ഫൈബറിൽ നിന്ന് ഫാബ്രിക്കിൽ നിന്ന് ഫാഷനിൽ നിന്ന് ഫോറിനിലേക്ക് എന്നത് പ്രായോഗിക തലത്തിലേക്ക് പരിവർത്തനപ്പെടുകയാണ്. ഇന്ത്യയുടെ ഹരിത നാരുകളുടെ വിപ്ലവം ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. വ്യക്തമായ നയങ്ങൾ, സജീവമായ സ്ഥാപനങ്ങൾ, തെളിയിക്കപ്പെട്ട ശാസ്ത്ര ഗവേഷണം, സജ്ജരായ സംരംഭകർ എന്നിവരുടെ പിന്തുണയോടെയാണിത്. വിവിധ പ്രദേശങ്ങളിലും കാർഷിക സംവിധാനങ്ങളിലും നൂതന നാരുകളും ഉൽപ്പന്നങ്ങളും വികസിപ്പിച്ചുകൊണ്ട് ഇന്ത്യ ഇപ്പോൾ തുണിത്തര വ്യവസായത്തിൽ ഒരു പുതിയ അദ്ധ്യായം രചിക്കുകയാണ്.
(കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രിയാണ് ലേഖകൻ. അഭിപ്രായങ്ങൾ വ്യക്തിപരം)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |