
യാത്രക്കാരുടെ പരാതികള്‍ക്കും കാലങ്ങളായി നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്കും പരിഹാരവുമായി ഇന്ത്യന്‍ റെയില്‍വേ. ടിക്കറ്റ് ബുക്കിംഗിന് പുതിയ വെബ്‌സൈറ്റ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. പുതിയ വെബ്‌സൈറ്റ് പുറത്തിറങ്ങുന്ന കാര്യം റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ആണ് അറിയിച്ചത്. രാജസ്ഥാനിലെ ജയ്പൂരിലുള്ള മാളവ്യ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികളുമായി ആശയവിനിമയം നടത്തുന്നതിനിടെയാണ് മന്ത്രിയുടെ പ്രഖ്യാപനം.
ജൂലായ് മാസം പകുതിയോടെ പുതിയ വെബ്‌സൈറ്റ് പ്രവര്‍ത്തനം ആരംഭിക്കുമെന്നും പൊതുജനങ്ങള്‍ക്ക് സേവനം ഉപയോഗപ്പെടുത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ ഐ.ആര്‍.സി.ടി.സി. വെബ്സൈറ്റില്‍ ഉപയോക്താക്കളുടെ മൊത്തത്തിലുള്ള അനുഭവം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള അത്യാധുനികവും വേഗമേറിയതുമായ ഫീച്ചറുകള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 40 വര്‍ഷത്തോളം പഴക്കമുള്ള പാസഞ്ചര്‍ റിസര്‍വേഷന്‍ സംവിധാനം (പി.ആര്‍.എസ്.) പരിഷ്‌കരിക്കുമെന്നും ഓഗസ്റ്റ് മുതല്‍ അത്യാധുനികമായ പ്ലാറ്റ്ഫോം ഉപയോഗിച്ച് നവീകരിക്കുമെന്നും മന്ത്രി നേരത്തെ അറിയിച്ചിരുന്നു.
നിലവില്‍ മിനിറ്റില്‍ 32,000 ടിക്കറ്റുകളാണ് ബുക്ക് ചെയ്യാന്‍ കഴിയുന്നത്. ഇത് ഒരു മിനിറ്റില്‍ ഒന്നര ലക്ഷം എന്ന നിലയിലേക്ക് ഉയരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ത്യന്‍ റെയില്‍വേയില്‍ ടിക്കറ്റ് ബുക്കിംഗിന്റെ 88 ശതമാനവും ഓണ്‍ലൈന്‍ സംവിധാനം വഴിയാണ്. എന്നാല്‍ വര്‍ദ്ധിച്ച ആവശ്യവും കാലഘട്ടത്തിന്റെ മാറ്റവും ഈ മേഖലയിലും ആവശ്യമുള്ളതിനാലാണ് അത്യാധുനിക സൗകര്യങ്ങള്‍ ഉപയോഗിച്ച് മാറ്റം വരുത്തുന്നത്.
ഇതിന് പുറമെ ടിക്കറ്റുകള്‍ തിരയുന്നതിലും വേഗം കൂടും. ഒരു മിനിറ്റില്‍ നാല് ലക്ഷത്തില്‍നിന്ന് 40 ലക്ഷത്തിലധികം അന്വേഷണങ്ങള്‍ സാദ്ധ്യമാകുമെന്നാണ് മന്ത്രാലയം പറയുന്നത്. പുതിയ പി.ആര്‍.എസില്‍ ബഹുഭാഷാ സൗകര്യമുള്ള, ഉപയോഗിക്കാന്‍ എളുപ്പമുള്ള ബുക്കിങ്, അന്വേഷണ ഇന്റര്‍ഫേസ് ഉണ്ടായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |