
അമരാവതി: രാജ്യത്തെ ഏറ്റവും വലിയ സ്വർണ ഉത്പാദക സംസ്ഥാനമാകാനൊരുങ്ങുകയാണ് ആന്ധ്രാപ്രദേശ്. സ്വാതന്ത്ര്യത്തിനുശേഷം രാജ്യത്ത് ആരംഭിക്കുന്ന ആദ്യ സ്വകാര്യ സ്വർണഖനിയായ ജൊന്നഗിരി പ്ലാന്റ് അടുത്തിടെയാണ് ആന്ധ്രയിൽ പ്രവർത്തനമാരംഭിച്ചത്. ഇവിടെ മാത്രം 50 ടൺ (50,000 കിലോ) സ്വർണശേഖരമുണ്ടെന്നാണ് പുതിയ റിപ്പോർട്ട്. ജൊന്നഗിരിയ്ക്കുപുറമെ രാമഗിരി, ജവ്വക്കുള, ചിഗുരുകുന്ത തുടങ്ങിയ സ്ഥലങ്ങളിലും സ്വർണമുണ്ടെന്ന് കണ്ടെത്തിയതായി ആന്ധ്ര പ്രിൻസിപ്പൽ സെക്രട്ടറി മുകേഷ് കുമാർ മീണ പറഞ്ഞു. ജൊന്നഗിരിയിൽ 1,500 ഏക്കറാണ് സർക്കാർ അനുവദിച്ചിട്ടുള്ളത്. ഇതിൽ 500 ഏക്കറിലാണ് ഖനനം നടക്കുന്നത്. നിലവിൽ 13 ടൺ സ്വർണമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. 1,000 ഏക്കറിൽ കൂടി ഉടൻ ഖനനം തുടങ്ങും. ഇതോടെ സ്വർണശേഖരം 50 ടണ്ണായി വർദ്ധിക്കും. രാജ്യത്തിന് ഇത് വലിയ നേട്ടമാകും.
ഈ മാസം അവസാനത്തോടെ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പ്ലാന്റ് ഉദ്ഘാടനം ചെയ്യും. പ്രതിവർഷം 800 ടൺ സ്വർണമാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. 1970-80 കാലത്ത് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സ്വർണ ഉത്പാദക രാജ്യമായിരുന്നു ഇന്ത്യ. ചൈന, ഓസ്‌ട്രേലിയ, സൗത്ത് ആഫ്രിക്ക എന്നിവയ്‌ക്കൊപ്പമായിരുന്നു ഇന്ത്യയുടെ സ്ഥാനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |