
സൂറിച്ച് : ഫിഫ പ്രസിഡന്റ് സ്ഥാനത്തേക്ക് നാലാം വട്ടവും മത്സരിക്കാനുള്ള ജിയാന്നി ഇൻഫാന്റിനോയുടെ ശ്രമങ്ങൾക്ക് വീണ്ടും തിരിച്ചടി. ഇൻഫാന്റിനോയ്ക്കുള്ള പിന്തുണ വെയിൽസ് ഫുട്ബാൾ അസോസിയേഷൻ കഴിഞ്ഞ ദിവസം പിൻവലിച്ചതിന് പിന്നാലെ ഇംഗ്ളീഷ് ഫുട്ബാൾ അസോസിയേഷനും പിന്തുണ പിൻവലിച്ചു.
ലോകകപ്പ് ഉൾപ്പടെയുള്ള ഫിഫ പരിപാടികളുടെ 20 ശതമാനം ഓഹരി സ്വകാര്യകമ്പനികൾക്ക് വിൽക്കാനുള്ള തീരുമാനമാണ് ഇൻഫാന്റിനോയ്ക്ക് തിരിച്ചടിയായത്. യൂറോപ്യൻ ഫുട്ബാൾ അസോസിയേഷൻ ഉൾപ്പടെ ഇതിനെതിരെ രംഗത്ത് വന്നു. ഇൻഫാന്റിനോയ്ക്ക് എതിരെ പരസ്യനിലപാട് പ്രഖ്യാപിച്ച ആദ്യ ദേശീയ അസോസിയേഷനാണ് വെയിൽസ്. മറ്റ് പല യൂറോപ്യൻ രാജ്യങ്ങളും ഈ നിലപാടിനെ അനുകൂലിക്കുമെന്നാണ് സൂചന. 211 ദേശീയ അസോസിയേഷനുകളാണ് ഫിഫയിലുള്ളത്. ഇതിൽ 200 അസോസിയേഷനുകളുടെയും പിന്തുണ ഉറപ്പാക്കിയാണ് ഇൻഫാന്റിനോ വീണ്ടും മത്സരിക്കാൻ തീരുമാനിച്ചത്.
2016ൽ സെപ് ബ്ളാറ്റർക്ക് പകരമാണ് ഇൻഫാന്റിനോ ഫിഫ പ്രസിഡന്റായത്. ഇപ്പോൾ മൂന്നാമത്തെ ടേമാണ്. ഒരു ടേം കൂടി
പ്രസിഡന്റായിരിക്കാൻ ഫിഫ നിയമം അനുവദിക്കുന്നുണ്ട്. 2027 മാർച്ചിലെ ഫിഫ കോൺഗ്രസിൽ തിരഞ്ഞെടുപ്പ് നടത്താനും വീണ്ടും മത്സരിക്കാനുമായിരുന്നു ഇൻഫാന്റീനോയുടെ തീരുമാനം. ഇതിനുള്ള പ്രചാരണം ആരംഭിച്ചതിന് പിന്നാലെയാണ് വിവാദങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. ലോകകപ്പിന്റെ സ്വകാര്യവത്കരണത്തിനെതിരെ യുവേഫയും നോർത്ത് സെൻട്രൽ അമേരിക്കൻ ഫുട്ബാൾ അസോസിയേഷനും ബഹിഷ്കരണഭീഷണിയുമായി രംഗത്തുവന്നിരുന്നു. ലോകകപ്പിൽ നിന്ന് പിന്മാറുമെന്ന യുവേഫയുടെ ഭീഷണിക്കുവഴങ്ങി സ്വകാര്യവത്കരണ നീക്കം ഫിഫ ഉപേക്ഷിച്ചു. ഇക്കഴിഞ്ഞ ലോകകപ്പിൽ ഫിഫയ്ക്ക് എതിരെ ഉയർന്ന ആക്ഷേപങ്ങളും ഇൻഫാന്റിനോയ്ക്ക് തിരിച്ചടിയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |