
ചെന്നൈ: പ്രണയവും നർമ്മവും കലർന്ന ജനപ്രിയ കുടുംബ ചിത്രങ്ങളൊരുക്കിയ തമിഴ് ചലച്ചിത്രകാരൻ കെ.ഭാഗ്യരാജ് (73) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. ഭാര്യ പൂർണ്ണിമ ജയറാമിനൊപ്പം പ്രഭാത സവാരിക്കിറങ്ങിയ ഭാഗ്യരാജിന് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. മൃതദേഹം നാളെ ഉച്ചയ്ക്ക് 1.30ന് ബസന്ത് നഗറിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും.
മലയാളത്തിൽ ദിലീപ് ചിത്രം മിസ്റ്റർ മരുമകനിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചു. നടിമാരായ കല്പനയ്ക്കും സഹോദരി ഉർവശിക്കും തമിഴിൽ ആദ്യമായി അവസരം നൽകിയത് ഭാഗ്യരാജാണ്. മൗന ഗീതങ്ങൾ, അന്ത ഏഴ് നാട്കൾ, മുന്താണൈ മുടിച്ച്, ചിന്ന വീട്, എങ്ക ചിന്ന രാസ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്തു.
1953 ജനുവരി ഏഴിന് ഈറോഡിലെ ഗോപിച്ചെട്ടിപാളയത്തിനു സമീപം വെള്ളക്കോവിലിലായിരുന്നു ജനനം. മാതാപിതാക്കൾ കൃഷ്ണസ്വാമി, അമരാവതിയമ്മ. 1981ൽ നടി പ്രവീണയെ വിവാഹം കഴിച്ചെങ്കിലും രണ്ട് വർഷം കഴിഞ്ഞ് അവരുടെ മരണശേഷം നടി പൂർണ്ണിമയെ വിവാഹം കഴിക്കുകയായിരുന്നു. മക്കൾ: ശരണ്യ ഭാഗ്യരാജ്, നടൻ ശന്തനു ഭാഗ്യരാജ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |