
ന്യൂഡൽഹി: വിദേശ സംഭാവന നിയന്ത്രണ ചട്ടങ്ങൾ കർശനമാക്കിയ ഭേദഗതി വിജ്ഞാപനത്തിന് പിന്നാലെ എഫ്.സി.ആർ.ഐ പോർട്ടൽ നവീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പോർട്ടലും ഇ-ഒ.സി.ഐ കാർഡും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്‌തു.വിദേശ സംഭാവനകളുടെ തത്സമയവും ഫലപ്രദവുമായ നിരീക്ഷണം ലക്ഷ്യമിട്ടാണ് പോർട്ടൽ നവീകരിച്ചത്.
മുൻവർഷങ്ങളിൽ വിദേശ സംഭാവനകളുടെ വരവിലും അതു സ്വീകരിക്കുന്ന സംഘടനകളുടെ എണ്ണത്തിലും ഗണ്യമായ വർദ്ധനയുണ്ടായ സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ കടുപ്പിച്ചതെന്ന് അമിത് ഷാ പറഞ്ഞു. ഓരോ വർഷവും ഏകദേശം 15,000- 20,000 വരെ അപേക്ഷകളും 17,000-ത്തോളം വാർഷിക റിട്ടേണുകളും ലഭിക്കുന്നുണ്ട്.
ചട്ടങ്ങൾ ലംഘിച്ച് എത്തുന്ന വിദേശ സംഭാവനകളുടെ വിവരങ്ങൾ സർക്കാരിന് പോർട്ടൽ വഴി ലഭിക്കും. സംഘടനകൾ രേഖകൾ നേരിട്ട് സമർപ്പിക്കുന്ന രീതി ഇല്ലാതാകും. അപേക്ഷകൾ, പുതുക്കലുകൾ, വാർഷിക റിട്ടേണുകൾ, മറ്റ് സേവനങ്ങൾ എന്നിവ ആധാർ സഹായത്തോടെ പോർട്ടൽ വഴിയായിരിക്കും. വിവര ചോർച്ച ഒഴിവാക്കാൻ സർക്കാർ ക്ലൗഡ് സേവനമായ 'മേഘ്‌രാജ്' ഉപയോഗിക്കും. എഫ്.സി.ആർ.ഐ മൊബൈൽ ആപ്പും എഐ അധിഷ്ഠിത ചാറ്റ്‌ബോട്ടും ബാങ്കുകൾക്ക് പ്രത്യേക ഓൺലൈൻ ഡാഷ്‌ബോർഡും ഉടൻ പുറത്തിറക്കുമെന്നും അമിത് ഷാ അറിയിച്ചു.
പുതിയ ഇ-ഒ.സി.ഐ (ഒ.സി.ഐ-ഇലക്ട്രോണിക് ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ) കാർഡിലെ വിവരങ്ങൾ പാസ്‌പോർട്ടുമായി ലിങ്ക് ചെയ്യുന്നതിനാൽ ഇടയ്‌ക്കിടെ പുതുക്കേണ്ടതില്ല. കാർഡ് അപേക്ഷ സമർപ്പിക്കൽ, രേഖകൾ അപ്‌ലോഡ് ചെയ്യൽ എന്നിവ ഓൺലൈനിൽ ചെയ്യാം. ഡിജിറ്റൽ കാർഡ് ഡൗൺലോഡ് ചെയ്യാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |