
റായ്പുർ: ക്രിമിനൽ കേസിൽ അകത്താണ് ബന്ധു. ജാമ്യം വേണം. ഒന്നും നോക്കിയില്ല. ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ പേരിൽ കൂടോത്രം ചെയ്തു. സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ചത്തീസ്ഗഢിലെ ബിലാസ്പൂരിൽ വെള്ളിയാഴ്ചയാണ് സംഭവം. ദേവ്രി ഗ്രാമത്തിലെ ശ്മശാനത്തിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് രമേഷ് സിൻഹയുടെ ചിത്രം വച്ചാണ് കൂടോത്രം നടത്തിയത്. ശ്മശാനത്തിൽ രാത്രിയിൽ സംശയാസ്പദമായി നാലുപേരെ കണ്ടതോടെ ഗ്രാമവാസികൾ പരിശോധന നടത്തി. ഇവരെ തടയാൻ ശ്രമിച്ചെങ്കിലും മൂന്ന് പേർ രക്ഷപ്പെട്ടു.
ഋഷികേശ് കുമാർ എന്നയാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. സംഭവസ്ഥലത്ത് നിന്ന് മീൻ, നാരങ്ങ, സിന്ദൂരം, ചീഫ് ജസ്റ്റിസ് രമേഷ് സിൻഹയുടെയും മറ്റ് രണ്ട് പേരുടെയും ചിത്രങ്ങൾ എന്നിവയുൾപ്പെടെ പൊലീസ് കണ്ടെടുത്തു. ഋഷികേശിന്റെ ബന്ധുവായ പ്രിയാൻഷു ബോലെയും സുഹൃത്തുക്കളും കത്തിക്കുത്തുകേസിലാണ് അറസ്റ്റിലായത്. ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലാണ്. എന്തുചെയ്യുമെന്നോർത്തിരിക്കുമ്പോഴാണ് പൂജാകർമ്മങ്ങളിലൂടെ ജാമ്യം ലഭിക്കുമെന്ന് അവകാശപ്പെടുന്ന ഒരാളുടെ വീഡിയോ കാണുന്നത്.
പ്രിയാൻഷു ബോലെയുടെയും ആക്രമണത്തിന് ഇരയായ ആളുടെയും ഫോട്ടോകളാണ് ചീഫ് ജസ്റ്രിസിന്റെ ഫോട്ടോയ്ക്കൊപ്പം വച്ചിരുന്നത്. ഇത്തരം പ്രവൃത്തികൾ ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |