
ന്യൂഡൽഹി: ഈ മാസം 21ന് നടക്കാനിരിക്കുന്ന നീറ്റ് യുജി പുനഃപരീക്ഷയുടെ ചോദ്യപ്പേപ്പറുകൾ തയ്യാറാക്കുന്നവർക്ക് ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ. ചോദ്യപ്പേപ്പർ തയ്യാറാക്കുന്നവർക്കും
പരിഭാഷപ്പെടുത്തുന്നവർക്കുമാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ചോദ്യപേപ്പർ ചോർച്ച തടയുന്നതിനും വിശ്വാസ്യത വീണ്ടെടുക്കുന്നതിനുമായാണ് അസാധാരണമായ നടപടി സ്വീകരിച്ചിരിക്കുന്നത്. പുനഃപരീക്ഷ പൂർത്തിയായതിന് ശേഷം മാത്രമാകും ഇവർക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ ഒഴിവാക്കുന്നത്. നിലവിൽ പുറംലോകവുമായി ബന്ധപ്പെടുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ഇവർക്ക് നിഷേധിച്ചിരിക്കുകയാണെന്നാണ് ദേശീയ മാദ്ധ്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ചോദ്യപേപ്പർ തയ്യാറാക്കലുമായി ബന്ധപ്പെട്ടവർക്ക് മൊബൈൽ ഫോണുകൾ,ലാപ്ടോപ്പ് എന്നിവ ഉപയോഗിക്കുന്നതിന് കർശന നിയന്ത്രണമാണുള്ളത്. കൂടാതെ ഇന്റർനെറ്റ് ഉപയോഗിക്കുന്നതിനും ഉപാധികൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇവരെ രഹസ്യമായ സുരക്ഷിത കേന്ദ്രത്തിലാണ് പാർപ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ഈ കേന്ദ്രത്തിലേക്ക് അംഗീകൃത ഉദ്യോഗസ്ഥർക്ക് മാത്രമേ പ്രവേശനമുള്ളൂ. ചോദ്യപേപ്പർ വിതരണത്തിന് വ്യോമസേനയുടെ സഹായവും എൻടിഎ തേടിയിട്ടുണ്ട്. നീറ്റ് യുജി പുനഃപരീക്ഷാ പ്രക്രിയയുടെ ആദ്യം മുതൽ അവസാനം വരെ പാളിച്ചകൾ ഇല്ലാതിരിക്കുന്നതിനായി കർശന നടപടികളാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
ചോദ്യപേപ്പർ നിർമാണം, വിവർത്തനം, പ്രിന്റിംഗ്, പാക്കേജിംഗ്, ഗതാഗതം, വിതരണം തുടങ്ങി ഓരോ ഘട്ടവും സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കുമെന്നാണ് എൻടിഎ അറിയിച്ചിരിക്കുന്നത്. ചോദ്യപേപ്പർ ചോർച്ച, ചോദ്യബാങ്കിലെ സുരക്ഷാ വീഴ്ചകൾ എന്നിവ കാരണം കഴിഞ്ഞ മാസം നടന്ന പരീക്ഷ റദ്ദാക്കിയതിനെത്തുടർന്നാണ് നീറ്റ് യുജി പുനഃപരീക്ഷ നടത്തുന്നത്. ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുന്ന പരീക്ഷയുടെ സുതാര്യതയും വിശ്വാസ്യതയും ഉറപ്പാക്കുന്ന രീതിയിലാണ് പുനഃപരീക്ഷ ക്രമീകരിച്ചിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |