
ഹേഗ്: ഇന്ത്യയിൽ മാദ്ധ്യമ സ്വാതന്ത്ര്യം കുറയുന്നുവെന്നും മത-ന്യൂനപക്ഷ അവകാശങ്ങൾ ആക്രമിക്കപ്പെടുന്നുവെന്നുമുള്ള ഡച്ച് പ്രധാനമന്ത്രിയുടെ ആശങ്ക തള്ളി കേന്ദ്രസർക്കാർ. നെതർലാൻഡ്‌സ് പ്രധാനമന്ത്രി റോബ് ജെറ്റന്റെ ഇന്ത്യയിൽ ആവിഷ്‌കാര സ്വാതന്ത്ര്യം കുറയുന്നുവെന്ന പരാമർശത്തിന് പിന്നാലെയാണ് വിശദീകരണവുമായി വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയത്. ഇന്ത്യ ജനാധിപത്യ രാജ്യമാണെന്നും എല്ലാവർക്കും അഭിപ്രായസ്വാതന്ത്ര്യം ഉറപ്പുനൽകുന്നുണ്ടെന്നും വിദേശ മന്ത്രാലയ സെക്രട്ടറി സിബി ജോർജ് വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നെതർലാൻഡ്‌സ് സന്ദർശന വേളയിൽ മാദ്ധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് സിബി ജോർജ് വിഷയത്തിൽ പ്രതികരിച്ചത്. ഇന്ത്യയുടെ ചരിത്രത്തെയും, ജനാധിപത്യത്തെയും, സാംസ്കാരിക വൈവിധ്യത്തെയും കുറിച്ചുള്ള 'അടിസ്ഥാനപരമായ ധാരണക്കുറവ്' കൊണ്ടാണ് ഇത്തരം പരാമർശങ്ങൾ ഉണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യം ലഭിക്കുമ്പോൾ 11 ശതമാനമായിരുന്ന ന്യൂനപക്ഷ ജനസംഖ്യ ഇപ്പോൾ 20 ശതമാനത്തിലധികമായെന്നും അദ്ദേഹം അവകാശപ്പെട്ടു. ലോകത്തെവിടെയും ഇത്തരത്തിലുള്ള വളർച്ച കാണാൻ കഴിയില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് ചൂണ്ടിക്കാട്ടി. എല്ലാ മതവിഭാഗങ്ങൾക്കും സ്വാതന്ത്ര്യം ഉറപ്പുനൽകുന്നതിൽ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
നരേന്ദ്ര മോദിയും റോബ് ജെറ്റനും തമ്മിൽ നടത്തിയ കൂടിക്കാഴ്‌ചയിൽ വിവിധ മേഖലകളിലെ സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി 17 കരാറുകളിൽ ഒപ്പുവച്ചു. പ്രതിരോധം, ധാതുക്കൾ, വ്യാപാരം, നിക്ഷേപം,സെമികണ്ടക്ടറുകൾ, ബഹിരാകാശം, എഐ, ക്വാണ്ടം കമ്പ്യൂട്ടിങ് എന്നിവയിൽ സഹകരണം വർദ്ധിപ്പിക്കാനും കൂടിക്കാഴ്ചയിൽ ധാരണയായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |