
ന്യൂഡൽഹി: സിബിഎസ്ഇയുടെ ഒഎസ്എം (ഓൺ സ്ക്രീൻ മാർക്കിംഗ്) പോർട്ടലിലെ ക്രമക്കേട് പുറത്തുകൊണ്ടുവന്ന ഹാക്കർ നിസർഗ അധികാരിയ്ക്ക് ജോലി നൽകി ഐഐടി കാൺപൂർ. ഐഐടിയുടെ സൈബർ സെക്യൂരിറ്റി ഇന്നവേഷൻ ഹബ്ബിലാണ് നിയമനം നൽകിയത്.
ഐഐടി കാൺപൂരിലെ ടെക്നോളജി ഇന്നവേഷൻ ഹബ്ബായ സി3 ഓപ്പൺ സോഴ്സ് ഇന്റലിജൻസ് ആന്റ് ത്രെറ്റ് എഞ്ചിനീയറായിട്ടാണ് പത്തൊമ്പത് വയസുകാരനായ നിസർഗ അധികാരിയ്ക്ക് നിയമനം ലഭിച്ചത്. ഐഐടി കാണ്‍പൂര്‍ ഡയറക്ടർ മനീന്ദ്ര അഗര്‍വാള്‍ നിയമനം സ്ഥിരീകരിച്ചു.
ഈ വർഷം പ്ലസ്ടു പാസായ നിസർഗ മേയ് 22ന് തന്റെ പേഴ്സണൽ ബ്ലോഗിലൂടെയാണ് സിബിഎസ്ഇ പരീക്ഷാ മാർക്കുകൾ അപ്‌ലോഡ് ചെയ്യാനും പരിശോധിക്കാനും ഉപയോഗിക്കുന്ന ഓൺലൈൻ സബ്മിഷൻ ഓഫ് മാർക്സ് പോർട്ടലിലെ അഞ്ച് നിർണായക സുരക്ഷാ വീഴ്ചകൾ തെളിവ് സഹിതം പുറത്തുകൊണ്ടുവന്നത്.
എന്നാൽ ഡാറ്റാ സുരക്ഷയില്‍ ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി സിബിഎസ്ഇ ഈ വാദം നിഷേധിക്കുകയായിരുന്നു. വിദ്യാര്‍ത്ഥികളുടെ മാര്‍ക്കുകള്‍ അപ്‌ലോഡ് ചെയ്യുന്നതടക്കമുള്ള കാര്യങ്ങള്‍ക്കായി രാജ്യത്തുടനീളമുള്ള സിബിഎസ്ഇ അഫിലിയേറ്റഡ് സ്‌കൂളുകള്‍ ഉപയോഗിച്ചുവന്ന പ്രധാനപ്പെട്ട ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമാണ് ഒഎസ്എം പോര്‍ട്ടല്‍. നിസർഗ അധികാരിയുടെ വെളിപ്പെടുത്തലിന് പിന്നാലെ സംഭവം വലിയ വിവാദമായിരുന്നു.
ഇത് ശ്രദ്ധയിൽപ്പെട്ട ഐഐടി കാൺപൂർ ഡയറക്ടർ മനീന്ദ്ര അഗർവാൾ നിസർഗയെ നേരിട്ട് ബന്ധപ്പെടുകയും ഉടൻ തന്നെ തങ്ങളുടെ സൈബർ സെക്യൂരിറ്റി ടീമിന്റെ ഭാഗമാക്കുകയുമായിരുന്നു. ഐഐടി കാൺപൂരിന്റ ചരിത്രത്തിൽ തന്നെ ഏറ്റവും പ്രായം കുറഞ്ഞ എഞ്ചിനീയറാണ് നിസർഗ .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |