SignIn
Kerala Kaumudi Online
Tuesday, 09 June 2026 10.33 AM IST

വീണ്ടും ഇരുട്ടടി; സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ച് കേന്ദ്രം

cylinder

ന്യൂഡൽഹി: പ്രധാനമന്ത്രി ഉജ്ജ്വല യോജന പ്രകാരം ദരിദ്ര കുടുംബങ്ങൾക്ക് നൽകുന്ന പാചകവാതക സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ച് കേന്ദ്രം. ഒൻപതിൽ നിന്ന് നാലായി ആണ് കുറച്ചത്. 2016ലാണ് പദ്ധതി ആരംഭിച്ചത്. ആദ്യഘട്ടത്തിൽ വർഷം 12 സിലിണ്ടറുകൾ നൽകിയിരുന്നു. കഴിഞ്ഞവർഷമിത് ഒൻപതാക്കി.

പദ്ധതി പ്രകാരം 300 രൂപയാണ് ഒരു സിലിണ്ടറിന് സബ്‌സിഡി നൽകുന്നത്. പദ്ധതിയുടെ ഗുണഭോക്താക്കളുടെ ശരാശരി വാർഷിക ഉപഭോഗം കണക്കിലെടുത്താണ് പുതുക്കിയ ക്വാട്ട നിശ്ചയിച്ചെതെന്നാണ് പെട്രോളിയം മന്ത്രാലയം അഡീഷണൽ സെക്രട്ടറി പ്രവീൺ എം ഖനൂജയുടെ വിശദീകരണം. അന്താരാഷ്ട്ര വിപണികളിലെ നിരക്കനുസരിച്ച് 14.2 കിലോഗ്രാം എൽപിജി നൽകുമ്പോൾ പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് 700 രൂപ നഷ്ടം വരികയാണെന്നും ഖനൂജ ചൂണ്ടിക്കാട്ടി.

പൊതുമേഖലാ എണ്ണക്കമ്പനികൾ ഗാർഹിക ആവശ്യത്തിനുള്ള പാചക വാതകത്തിന്റെ (എൽ.പി.ജി) വില സിലിണ്ടറിന് 29 രൂപ വർദ്ധിപ്പിച്ചതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം. മൂന്ന് മാസത്തിനിടെ രണ്ടാമത്തെ വർദ്ധനയാണിത്. പുതുക്കിയ വില പ്രാബല്യത്തിലായി.

14.2 കിലോഗ്രാമിന്റെ സിലിണ്ടറിന്റെ വില തിരുവനന്തപുരത്ത് 951 രൂപയായി. പശ്ചിമേഷ്യയിലെ യുദ്ധം കണക്കിലെടുത്ത് മാർച്ച് ഏഴിന് സിലിണ്ടർ വില 60 രൂപ കൂട്ടിയിരുന്നു. കഴിഞ്ഞദിവസങ്ങളിൽ പെട്രോൾ, ഡീസൽ, വാണിജ്യ പാചക വാതകം എന്നിവയുടെ വിലയും വർദ്ധിപ്പിച്ചിരുന്നു.

പുതിയ വില

  • തിരുവനന്തപുരം : 951 രൂപ
  • കൊച്ചി: 949 രൂപ
  • തൃശൂർ : 954 രൂപ
  • കോഴിക്കോട് : 950.50 രൂപ.
Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, SUBSIDY GAS CYLINDER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360