ന്യൂഡൽഹി: മുൻ ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ അദ്ധ്യക്ഷനും ബിജെപിയുടെ മുൻ എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെ ലൈംഗികാതിക്രമക്കേസിൽ കോടതി കുറ്റവിമുക്തനാക്കിയതിൽ പ്രതികരണവുമായി വിനേഷ് ഫോഗട്ട്. നിയമപോരാട്ടം ഇവിടെ അവസാനിക്കുന്നില്ലെന്നും നീതിക്കായുള്ള പോരാട്ടം തുടരുമെന്നും വിനേഷ് വ്യക്തമാക്കി.
"മുഴുവൻ സംവിധാനവും ബ്രിജ് ഭൂഷണിനെ സംരക്ഷിക്കാൻ ശ്രമിച്ചു. നിയമപോരാട്ടം തുടരുമെന്ന് പ്രതിജ്ഞ ചെയ്യുന്നു. ഭരണകക്ഷിയിലെ ശക്തനായ ഒരു നേതാവിനെതിരെ തെരുവിലിറങ്ങുകയും എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിലേക്ക് വരെയെത്തിക്കാനും ഞങ്ങൾക്ക് കഴിഞ്ഞു. അതിനായി വളരെയധികം ധൈര്യം വേണ്ടിവന്നു. തന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ബ്രിജ് ഭൂഷൺ നിരവധി സ്ത്രീകളെ ഭീഷണിപ്പെടുത്തി പരാതികൾ പിൻവലിക്കാൻ പ്രേരിപ്പിച്ചു. ഞങ്ങൾക്ക് പ്രതീക്ഷ നഷ്ടപ്പെട്ടിട്ടില്ല. ഈ വിധിക്കെതിരെ ഞങ്ങൾ മേൽക്കോടതിയെ സമീപിക്കും. നീതി ലഭിക്കും വരെ പോരാട്ടം തുടരും'-വിനേഷ് പ്രതികരിച്ചു.
ബ്രിജ് ഭൂഷണിനെതിരെയും മുൻ ഡബ്ല്യുഎഫ്‌ഐ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിനെതിരയുമുള്ള എല്ലാ കുറ്റങ്ങളും ഡൽഹി കോടതി തള്ളുകയായിരുന്നു. കേസിലെ മൊഴികളിലും തെളിവുകളിലും വൈരുദ്ധ്യങ്ങളുണ്ടെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചു. തുടക്കം മുതൽ താൻ കുറ്റക്കാരനല്ലെന്ന് വാദിച്ച ബ്രിജ് ഭൂഷൺ വിധിക്ക് ശേഷവും തന്റെ നിരപരാധിത്വം വീണ്ടും ആവർത്തിക്കുകയായിരുന്നു. കോടതി വിധിയിൽ പൂർണവിശ്വാസം ഉണ്ടായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.
2023-ൽ വനിതാ ഗുസ്തി താരങ്ങൾ ഉന്നയിച്ച ലൈംഗികാതിക്രമ ആരോപണങ്ങൾ രാജ്യവ്യാപക പ്രതിഷേധങ്ങൾക്കാണ് വഴിവച്ചത്. വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്റംഗ് പുനിയ തുടങ്ങിയ പ്രമുഖ താരങ്ങൾ ഡൽഹിയിലെ ജന്തർ മന്ദറിൽ ദീർഘകാലം സമരം നടത്തിയിരുന്നു.
A Delhi court acquitted former WFI President Brij Bhushan Sharan Singh in a sexual harassment case, citing inconsistencies in evidence. Wrestler Vinesh Phogat vowed to continue the legal battle, stating they would appeal the decision and seek justice. Brij Bhushan reiterated his innocence following the verdict, expressing full faith in the court's judgment.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |