ചണ്ഡിഗഢ് : പീഡനക്കേസ് ഒതുക്കി തീർക്കാൻ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ ഭാര്യ ഗുർപ്രീത് കൗർ് അഞ്ചു കോടി രൂപ ആവശ്യപ്പെട്ടെന്ന ആരോപണത്തിൽ സർക്കാരിനെതിരെ പ്രക്ഷോഭവുമായി പ്രതിപക്ഷം. പഞ്ചാബ്- ഹരിയാന ഹൈക്കോടതി റിട്ട. ജസ്റ്റിസ് രഞ്ജിത് സിംഗ് ദേശീയ മനുഷ്യാവകാശ കമ്മിഷന് നൽകിയ പരാതിയിലാണ് മുഖ്യമന്ത്രിയുടെ ഭാര്യയ്ക്കെതിരെ ആരോപണമുണ്ടായിരുന്നത്. വിഷയത്തിൽ ദേശീയ മനുഷ്യാവകാശ കമ്മിഷൻ പഞ്ചാബ് ചീപ് സെക്രട്ടറിയോടും സംസ്ഥാന പൊലീസ് മേധാവിയോടും റിപ്പോർട്ട് തേടിയിരുന്നു.
സംഭവത്തിൽ ബി.ജെ.പിയും കോൺഗ്രസും ശിരോമണി അകാലിദളും ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ആംആദ്മി സർക്കാരിനെതിരെ രംഗത്തെത്തി. മുഖ്യമന്ത്രി ഭഗവന്ത് മൻ രാജിവയ്ക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. ആരോപണങ്ങൾ അതീവ ഗൗരവതരമാണെന്നും സ്വതന്ത്രമായ അന്വേഷണം നടത്തണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.
അതേസമയം ആരോപണങ്ങൾ ഗുർപ്രീത് കൗറും ആംആദ്മി നേതാക്കളും നിഷേധിച്ചു. സംഭവത്തിൽ പരാതിക്കാരന് വക്കീൽ നോട്ടീസ് അയച്ചതായും ഗുർപ്രീത് കൗർ വ്യക്തമാക്കി. ആരോപണമുന്നയിച്ച റിട്ട. ജസ്റ്റിസ് രഞ്ജിത് സിംഗ് കോൺഗ്രസ് നേതാവ് സുഖ്‌പാൽ ഖൈരയുടെ ബന്ധുവാണെന്നും അവർ ആരോപിച്ചു. ആരോപണങ്ങൾ ഉന്നയിക്കുന്നവർ ആദ്യം വസ്തുതകൾ കൃത്യമായി മനസിലാക്കണം. അല്ലെങ്കിൽ അവരെല്ലാം നിയമനടപടി നേരിടാൻ തയ്യാറാകണമെന്നും ഗുർപ്രീത് കൗർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |