പൊട്ടറ്റോ ചിപ്‌സ് ഇഷ്ടമല്ലാത്തവരായി ആരും തന്നെയില്ല. കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ആസ്വദിച്ച് കഴിക്കുന്ന വിഭവമാണ് ഇത്തരം ചിപ്‌സുകള്‍. ഉരുളക്കിഴങ്ങ് നേര്‍ത്ത കഷ്ണങ്ങളാക്കി മുറിച്ച് മസാലയും ചേര്‍ത്ത് എണ്ണയില്‍ പൊരിച്ചെടുക്കുന്ന പൊട്ടറ്റോ ചിപ്‌സ് ഇന്ന് ആഗോളതലത്തില്‍ ഒരു വന്‍കിട ബിസിനസാണ്. എല്ലാ രാജ്യങ്ങളിലുള്ളവര്‍ക്കും ഒരുപോലെ ഇഷ്ടമാണ് എന്നത് ഇതിന്റെ ജനകീയതയെ സൂചിപ്പിക്കുന്നു.
എന്നാല്‍ പൊട്ടറ്റൊ ചിപ്‌സ് എന്നത് അബദ്ധത്തില്‍ ഉണ്ടായ ഒരു ഭക്ഷണ പദാര്‍ത്ഥമാണ് എന്നതാണ് രസകരമായ വസ്തുത. ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ ഒരു അതിഥിയും ഷെഫും തമ്മിലുള്ള തര്‍ക്കമാണ് പൊട്ടറ്റൊ ചിപ്‌സിന്റെ പിറവിക്ക് പിന്നില്‍. 1853ല്‍ അമേരിക്കയിലെ ന്യൂയോര്‍ക്ക് പട്ടണത്തിലെ മൂണ്‍ ലേക്ക് ഹൗസ് എന്ന റസ്‌റ്റൊറന്റിലാണ് സംഭവം. അതിഥി ആവശ്യപ്പെട്ടത് അനുസരിച്ച് ഷെഫായ ജോര്‍ജ് ക്രം ഉരുളക്കിഴങ്ങ് വറുത്ത് നല്‍കി. എന്നാല്‍ അയാള്‍ക്ക് അത് ഇഷ്ടമായില്ല.
ഉരുളക്കിഴങ്ങിന് കട്ടി കൂടുതലാണെന്നും നന്നായി പാകമായിട്ടില്ലെന്നും പറഞ്ഞ് ആവര്‍ത്തിച്ച് മടക്കിയതോടെ ഷെഫിന് അരിശം തോന്നി. പല തവണ മാറ്റി നല്‍കിയിട്ടും പരാതി തുടര്‍ന്നുകൊണ്ടേയിരുന്നതോടെ ക്രം ഒരു വിദ്യ പ്രയോഗിച്ചു. ഒരു പേപ്പറിന്റെ കനത്തില്‍ ഉരുളക്കിഴങ്ങ് നേര്‍ത്ത കഷ്ണങ്ങളാക്കി മുറിച്ച് മസാലയും ചേര്‍ത്ത് വറുത്ത് ഉപ്പും വിതറി നല്‍കി. എന്നാല്‍ ഇത് അതിഥിക്ക് വളരെ അധികം ഇഷ്ടപ്പെടുകയായിരുന്നു.
അധികം വൈകാതെ ലേക്ക് ഹൗസിലെ പൊട്ടറ്റോ ചിപ്‌സ് വളരെ വേഗം ജനപ്രീതി നേടുകയും കൂടുതല്‍ ആളുകള്‍ സാധനം ആവശ്യപ്പെട്ട് എത്താനും തുടങ്ങി. ഇതാണ് ഇന്ന് കാണുന്ന പാക്ക്ഡ് പൊട്ടറ്റൊ ചിപ്‌സുകളുടെ ആദ്യ രൂപം എന്നാണ് പറയപ്പെടുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |