SignIn
Kerala Kaumudi Online
Tuesday, 07 July 2026 10.32 PM IST

ക്യാന്‍സര്‍ ഇല്ലെന്ന് ആശുപത്രി അധികൃതര്‍, നഷ്ടപരിഹാരമായി യുവതിക്ക് കിട്ടുക 66 കോടി രൂപ

cancer
പ്രതീകാത്മക ചിത്രം

മയാമി: വൈദ്യശാസ്ത്രം പുരോഗതിയുടെ പാതയിലാണെങ്കിലും മനുഷ്യന്‍ ഇന്നും ഏറ്റവും അധികം ഭയക്കുന്ന അസുഖമേതെന്ന് ചോദിച്ചാല്‍ ഉത്തരം ക്യാന്‍സര്‍ എന്ന് തന്നെയാണ്. രോഗ ലക്ഷണങ്ങളുമായി ആശുപത്രിയില്‍ എത്തുകയും പരിശോധനയില്‍ അസുഖമില്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്ത യുവതിക്ക് കിട്ടാന്‍ പോകുന്നത് 66 കോടി രൂപയാണ്. ആശുപത്രി അധികൃതര്‍ തെറ്റായ പരിശോധനാ ഫലം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നിയമ പോരാട്ടം നടത്തുകയായിരുന്നു യുവതി.

ആശുപത്രിയിലെ മാമോഗ്രാം പരിശോധനയിലെ പിഴവ് കാരണം രോഗമില്ലെന്ന് റിസള്‍ട്ട് കിട്ടുകയായിരുന്നു. എന്നാല്‍ പിന്നീട് യുവതിക്ക് സ്തനാര്‍ബുദം നാലാം സ്റ്റേജില്‍ എത്തിയെന്ന് കണ്ടെത്തുകയായിരുന്നു. ആശുപത്രിക്കെതിരെ നിയമപോരാട്ടം നടത്തിയാണ് യുവതി ഏഴ് മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരമായി നേടിയെടുത്തത് (ഏകദേശം 66 കോടി രൂപ). അമേരിക്കയിലെ ഫ്‌ളോറിഡ സ്‌റ്റേറ്റിലുള്ള ഡെബോറ ഹിഗ്‌സ് ആണ് നിയമപോരാട്ടം നടത്തി നഷ്ടപരിഹാരം നേടിയെടുത്തത്.

നാല് വര്‍ഷം മുമ്പ് 2022 ഫെബ്രുവരിയിലാണ് സ്തനത്തില്‍ മുഴ കണ്ടെത്തിയതിന് പിന്നാലെ യുവതി ആശുപത്രിയിലെത്തിയത്. തുടര്‍ന്ന് പരിശോധനകള്‍ക്ക് ശേഷം ടെസ്റ്റ് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. പെന്‍സകോലയിലെ ബാപ്റ്റിസ്റ്റ് മെഡിക്കല്‍ പാര്‍ക്കിലാണ് പരിശോധനയ്ക്ക് എത്തിയത്. പരിശോധനയുടെ ഭാഗമായി മാമോഗ്രാമും അള്‍ട്രാ സൗണ്ട്‌സ്‌കാനും ആണ് ഡെബോറയ്ക്ക് പരിശോധനയായി നടത്തിയത്. ഫലം വന്നപ്പോള്‍ ക്യാന്‍സര്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ട് നല്‍കിയത്.


പരിശോധന കഴിഞ്ഞ് എട്ട് മാസം കഴിഞ്ഞപ്പോള്‍ സ്തനത്തിലെ മുഴ വലുതാവുകയും വേദനിക്കാനും തുടങ്ങി. തുടര്‍ പരിശോധനകളിലാണ് ഡെബോറയ്ക്ക് സ്റ്റേജ് 4 സ്തനാര്‍ബുദമാണെന്ന് കണ്ടെത്തിയത്. രോഗം അപ്പോഴേക്കും ശരീരത്തിലെ മറ്റു ഭാഗങ്ങളിലേക്കും പടര്‍ന്നിരുന്നു. ഇതോടെയാണ് ഡെബോറ ആദ്യം പരിശോധന നടത്തിയ ആശുപത്രിക്കും റേഡിയോളജിസ്റ്റിനുമെതിരെ നിയമനടപടിക്ക് പോകാന്‍ തീരുമാനിച്ചത്. രോഗസ്ഥിരീകരണം വൈകിയത് തന്റെ വിലപ്പെട്ട ചികിത്സാസമയം പാഴാക്കിയെന്ന് ചൂണ്ടിക്കാണിച്ചാണ് നിയമനടപടിക്കു നീങ്ങിയത്.

എന്നാല്‍ തങ്ങള്‍ക്ക് ഇതുമായി ബന്ധമില്ലെന്നും റേഡിയോളജിസ്റ്റ് ഒരു സ്വതന്ത്ര ഏജന്‍സിയുടെ ജീവനക്കാരനാണെന്ന വാദവും ഉയര്‍ത്തി ആശുപത്രി അധികൃതര്‍ കൈകഴുകി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഡെബോറ വിട്ടുകൊടുത്തില്ല. എന്നാല്‍ ആശുപത്രിയുടെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് കണ്ടെത്തിയ കോടതി പിഴ ശിക്ഷ വിധിക്കുകയായിരുന്നു.

English Summary

wrong result on cancer test and patient to get 66 crores as compensation after legal suit

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CANCER, TEST, RESULT, COMPENSATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360