
ധാക്ക: ചരിത്രത്തിലാദ്യമായി ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര വിജയിച്ച് ബംഗ്ലാദേശ്. മൂന്ന് മത്സര പരമ്പരയിലെ രണ്ടാം മത്സരവും വിജയിച്ച് ഒരു കളി ബാക്കി നില്‍ക്കെയാണ് ബംഗ്ല കടുവകളുടെ നേട്ടം. മഴ നിയമപ്രകാരം അഞ്ച് വിക്കറ്റിനാണ് ബംഗ്ലാദേശ് വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 42 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സാണ് നേടിയത്. 41 ഓവറില്‍ 191 ആക്കി പുനര്‍നിശ്ചയിച്ച ലക്ഷ്യം 35 ഓവറില്‍ അഞ്ച് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി ആതിഥേയര്‍ മറികടക്കുകയായിരുന്നു. ബംഗ്ല പേസര്‍ മുസ്താഫിസുര്‍ റഹ്‌മാനാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.
വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിനായി സൗമ്യ സര്‍ക്കാര്‍ 42(47), നജ്മുള്‍ ഹുസൈന്‍ ഷാന്റോ 41(53), വിക്കറ്റ് കീപ്പര്‍ ലിറ്റണ്‍ ദാസ് 21(18), മൊസദക്ക് ഹുസൈന്‍ 15(14) റണ്‍സ് വീതം നേടി പുറത്തായി. ഓപ്പണര്‍ തന്‍സീദ് ഹസന്‍ തമീം റണ്ണൊന്നും നേടാതെ മടങ്ങിയപ്പോള്‍ തൗഹിദ് ഹൃദോയ് 40*(55), ക്യാപ്റ്റന്‍ മെഹ്ദി ഹസന്‍ മിറാസ് 22*(22) എന്നിവര്‍ പുറത്താകാതെ നിന്നു. ഓസ്‌ട്രേലിയക്കായി സേവ്യര്‍ ബാര്‍ട്‌ലെറ്റ്, റൈലി മെറിഡിത്ത്, ആദം സാംപ, മാറ്റ് റെന്‍ഷാ, കാമറൂണ്‍ ഗ്രീന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസീസിനായി തിളങ്ങിയത് മാര്‍നസ് ലാബുഷെയ്ന്‍ 55*(85), എട്ടാമനായി ക്രീസിലെത്തി അര്‍ദ്ധ സെഞ്ച്വറി നേടി സേവ്യര്‍ ബാര്‍ട്‌ലെറ്റ് 52(48) എന്നിവരാണ്. സ്‌കോര്‍ബോര്‍ഡില്‍ ഒരു റണ്‍ പോലും ആകുന്നതിന് മുമ്പ് ലോകചാമ്പ്യന്‍മാര്‍ക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടപ്പെടുകയും, ഒരവസരത്തില്‍ 25ന് നാല് എന്ന നിലയില്‍ കൂട്ടത്തകര്‍ച്ചയെ അഭിമുഖീകരിക്കുകയും ചെയ്തിരുന്നു. 81ന് ആറ് എന്ന നിലയില്‍ ക്രീസില്‍ ഒന്നിച്ച ലബുഷെയ്ന്‍ - ബാര്‍ട്‌ലെറ്റ് സഖ്യം ഏഴാം വിക്കറ്റില്‍ നേടിയ 103 റണ്‍സ് കൂട്ടുകെട്ടാണ് വന്‍ നാണക്കേട് ഒഴിവാക്കിയത്.
മാത്യു ഷോര്‍ട്ട്, കൂപ്പര്‍ കണോലി, മാറ്റ് റെന്‍ഷാ എന്നീ മുന്‍നിര ബാറ്റര്‍മാര്‍ പൂജ്യത്തിന് പുറത്തായി. ജോഷം ഇംഗ്ലിസ് 34(38) അലക്‌സ് ക്യാരി 13(17), കാമറൂണ്‍ ഗ്രീന്‍ 25(50) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സംഭാവന. ബംഗ്ലാദേശിനായി മുസ്താഫിസുര്‍ റഹ്‌മാന്‍, താസ്‌കിന്‍ അഹമ്മദ് എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ തന്‍വീര്‍ ഇസ്ലാം രണ്ട് വിക്കറ്റുകള്‍ നേടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |