ആംസ്റ്റൽവീൽ: പുരുഷ ഹോക്കി ലോകകപ്പ് പൂൾ ഡിയിലെ ഗോൾ മഴ പെയ്ത ജിവൻ മരണ പോരാട്ടത്തിൽ ചിരവൈരികളായ പാകിസ്ഥാനെ 5-3ന് കീഴടക്കി ഇന്ത്യ രണ്ടാം റൗണ്ടിൽ എത്തി. ആകെ 8 ഗോളുകളാണ് മത്സരത്തിൽ പിറന്നത്. ഇംഗ്ലണ്ടിന് പിന്നിൽ രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യ അടുത്ത റൗണ്ടിൽ എത്തിയത്. രണ്ട് വിജയങ്ങൾ നേടിയ ഇന്ത്യയ്ക്ക് 6 പോയിന്റാണുള്ളത്. പാകിസ്ഥാനെതിരെ ഇന്ത്യയ്ക്കായി ക്യാപ്ടൻ ഹർമ്മൻപ്രീത് സിംഗും അഭിഷേകും രണ്ട് ഗോളുകൾ വീതം നേടി. ഹാർദിക് സിംഗ് ഒരുഗോളടിച്ചു. പാകിസ്ഥാനായി ഹന്നാൻ ഷാഹിദ് ഇരട്ടഗോളുകൾ നേടിയപ്പോൾ സുഫ്യാൻ ഖാൻ ഒരു ഗോളടിച്ചു. തുടക്കം മുതൽ ആക്രമിച്ച് കളിച്ച ഇന്ത്യ 3-0ത്തിന്റെ ലീഡ് നേടി പാകിസ്ഥാനെ ഞെട്ടിച്ചു. അഞ്ചാംമിനിട്ടിൽ ഹർമ്മൻപ്രീതാണ് ആദ്യഗോളടിച്ചത്. 11ാം മിനിട്ടിൽ അഭിഷേകും ലക്ഷ്യം കണ്ടു. 21ാം മിനിട്ടിൽ ഹർമ്മൻപ്രീത് തന്റെ രണ്ടാമത്തേയും ടീമിന്റെ മൂന്നാമത്തേയും ഗോൾ കുറിച്ചു.
ഇതോടെ ഉണർന്നുകളിച്ച പാക് ടീം 22ാം മിനിട്ടിൽ ഹന്നാൻ ഷാഹിദിലൂടെ ഒരുഗോൾ മടക്കി. എന്നാൽ രണ്ട് മിനിറ്റിനകം മനോഹരമായ ഫീൽഡ് ഗോളിലൂടെ അഭിഷേക് ഇന്ത്യയ്ക്ക് 4-1ന്റെ ലീഡ് സമ്മാനിച്ചു. തൊട്ടുപിന്നാലെ പെനാൽറ്റി കോർണറിൽ നിന്ന് സഫ്യാൻ പാകിസ്ഥാനായി ലക്ഷ്യം കണ്ടു. മൂന്നാം ക്വാർട്ടറിൽ പാക് ബോക്സിനുള്ളിൽ ആദിത്യ അർജുൻ ലാലേഗെയെ ഫൗൾ ചെയ്തതിന് ഇന്ത്യയ്ക്ക് അനുകൂലമായി പെനാൽറ്റി സ്‌ട്രോക്ക് ലഭിച്ചു. 35ാം മിനിറ്റിൽ ലഭിച്ച ഈ അവസരം വൈസ് ക്യാപ്ൻ ഹാർദിക് കൃത്യമായി ലക്ഷ്യത്തിലെത്തിച്ച് ഇന്ത്യയുടെ ലീഡ് 52 ആക്കി ഉയർത്തി.
നാലാം ക്വാർട്ടറിന്റെ ആദ്യ മിനിറ്റിൽ തന്നെ ഹന്നാൻ ഷാഹിദ് വീണ്ടും പാകിസ്താനായി ഗോൾ നേടി (5-3) പോരാട്ടം കടുപ്പിച്ചു. ആദിത്യ അർജുന് മഞ്ഞക്കാർഡ് ലഭിച്ചതിനെ തുടർന്ന് അവസാന 5 മിനിട്ടിൽ ഇന്ത്യ 10 പേരായി ചുരുങ്ങി. എങ്കിലും പതറാതെ പൊരുതിയ ഇന്ത്യൻ പ്രതിരോധനിര പാക് ആക്രമണങ്ങളെ നിർവീര്യമാക്കി. മറ്രൊരു മത്സരത്തിൽ ഇംഗ്ലണ്ട് 8-2ന് വെയ്ൽസിനെ കീഴടക്കി.
വനിതകൾ ഇംഗ്ലണ്ടിനെതിരെ
വനിതാ ഹോക്കി ലോകകപ്പിൽ അടുത്ത റൗണ്ട് ലക്ഷ്യമിട്ട് പൂൾ ഡിയിൽ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യ തങ്ങളുടെ അവസാന മത്സരത്തിൽ ഇംഗ്ലണ്ടിനെ നേരിടും. ഇന്ത്യൻ സമയം വ്യാഴാഴ്‌ച വൈകിട്ട് 6.30ന് തുടങ്ങുന്ന ഈ മത്സരം സമനിലയാണെങ്കിൽ പോലും ഇന്ത്യയ്ക്ക് നേരിട്ട് അടുത്ത റൗണ്ടിൽ എത്താം.
India defeated arch-rivals Pakistan 5–3 in a thrilling, high-scoring encounter in Pool D of the Men’s Hockey World Cup to advance to the second round. The match produced a total of eight goals. India progressed to the next round as runners-up behind England.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |