
ന്യൂ ചണ്ഡീഗഡ്: ഇന്ത്യക്കെതിരായ ടെസ്റ്റ് മത്സരത്തില്‍ അഫ്ഗാനിസ്ഥാന് ബാറ്റിംഗ് തകര്‍ച്ച. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 564 റണ്‍സിന് മറുപടി പറയാനിറങ്ങിയ അഫ്ഗാനിസ്ഥാന്റെ നില പരുങ്ങലിലാണ്. രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സ് എന്ന നിലയിലാണ് സന്ദര്‍ശകര്‍. അരങ്ങേറ്റ ടെസ്റ്റില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി തിളങ്ങിയ മാനവ് സുത്താര്‍ ആണ് അഫ്ഗാന്‍ ബാറ്റിംഗിന്റെ നടുവോടിച്ചത്. 43* റണ്‍സെടുത്ത് റഹ്‌മത് ഷാ ആണ് ക്രീസിലുള്ളത്.
ഓപ്പണര്‍മാരായ അബ്ദുള്‍ മാലിക് (16), സെദീഖുള്ള അത്തല്‍ (17), റഹ്‌മാനുള്ള ഗുര്‍ബാസ് (12), ക്യാപ്റ്റന്‍ ഹാഷ്മത്തുള്ള ഷാഹിദി (20), വിക്കറ്റ് കീപ്പര്‍ അഫ്‌സര്‍ സസായ് (3) എന്നിവരുടെ വിക്കറ്റുകളാണ് അഫ്ഗാനിസ്ഥാന് നഷ്ടമായത്. മാനവ് സുത്താര്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ പ്രസീദ്ധ് കൃഷ്ണ ഇന്ത്യക്കായി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രണ്ടാം ദിനം 564ന് എട്ട് എന്ന സ്‌കോറില്‍ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
ഇന്ത്യക്ക് വേണ്ടി ക്യാപ്റ്റന്‍ ശുബ്മാന്‍ ഗില്‍ (126), ഓപ്പണര്‍ കെഎല്‍ രാഹുല്‍ (100) എന്നിവര്‍ സെഞ്ച്വറികള്‍ നേടിയപ്പോള്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് (81), ഓള്‍റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദര്‍ (52) എന്നിവര്‍ അര്‍ദ്ധ സെഞ്ച്വറികളും നേടി. അഫ്ഗാന്‍ ബൗളിംഗ് നിരയില്‍ മുഹമ്മദ് സലീം സഫി ആറ് വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങിയപ്പോള്‍ ഹാഷ്മത്തുള്ള ഷാഹിദി, സിയാവുര്‍ റഹ്‌മാന്‍ ഷരീഫി എന്നിവര്‍ ഓരോ വിക്കറ്റു വീഴ്ത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |