മുംബയ്: 2022ലെ ദുലീപ് ട്രോഫി ഫൈനലിൽ യശസ്വി ജയ്സ്വാളിനെതിരെ ചുമത്താനിരുന്ന നാല് മത്സരങ്ങളുടെ വിലക്ക് ഒഴിവാക്കിയത് തന്റെ ഇടപെടൽ കൊണ്ടാണെന്ന് മുൻ ഇന്ത്യൻ ടെസ്റ്റ് ടീം ക്യാപ്ടൻ അജിങ്ക്യ രഹാനെ. അന്നത്തെ സംഭവങ്ങൾ ജയ്സ്വാളിന്റെ ക്രിക്കറ്റ് കരിയറിനെ പ്രതിസന്ധിയിൽ നിന്ന് രക്ഷിച്ചതായും രഹാനെ വ്യക്തമാക്കി. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
2022ലെ ദുലീപ് ട്രോഫി ഫൈനലിൽ വെസ്റ്റ് സോണിനായി കളിക്കുമ്പോൾ സൗത്ത് സോൺ താരം ടി. രവി തേജയുമായി യശസ്വി ജയ്സ്വാൾ നിരന്തരം വാക്‌പോരിൽ ഏർപ്പെട്ടിരുന്നു. അമ്പയറുടെ മുന്നറിയിപ്പുകൾ അവഗണിച്ച് താരം തർക്കം തുടർന്നതോടെ, ക്യാപടനായിരുന്ന അജിങ്ക്യ രഹാനെ ഇടപെടുകയായിരുന്നു. തുടക്കത്തിൽ ജയ്സ്വാളിനെ ശാന്തനാക്കാൻ ശ്രമിച്ചെങ്കിലും നടക്കാതെ വന്നപ്പോൾ, കളിക്കളത്തിൽ നിന്ന് താൽക്കാലികമായി പുറത്തുപോയി ഡ്രസിംഗ് റൂമിലേക്ക് മടങ്ങാൻ രഹാനെ ആവശ്യപ്പെടുകയായിരുന്നു.
കളിക്കളത്തിലെ അച്ചടക്കമില്ലായ്മയ്ക്ക് ജയ്സ്വാളിനെതിരെ കർശന നടപടിക്ക് മാച്ച് റഫറി ഒരുങ്ങിയിരുന്നുവെന്ന് രഹാനെ വെളിപ്പെടുത്തി. 'മാച്ച് റഫറി നാല് മത്സരങ്ങളുടെ വിലക്ക് ഏർപ്പെടുത്തിക്കൊണ്ടുള്ള കത്ത് തയ്യാറാക്കി വച്ചിട്ടുണ്ടായിരുന്നു. അദ്ദേഹം എന്റെ അടുത്തു വന്നു പറഞ്ഞു— 'ഈ കത്താണ് ഞാൻ തയ്യാറാക്കിയത്, പക്ഷേ നിങ്ങൾ ആ സമയത്ത് അങ്ങനെയൊരു തീരുമാനം എടുത്തതുകൊണ്ട് ഇത് കീറിക്കളയുന്നു'. ജയ്സ്വാളിന് വിലക്ക് ലഭിക്കാതെ പോയതിൽ തനിക്ക് ഏറെ സന്തോഷമുണ്ടെന്നും രഹാനെ പറഞ്ഞു.
തന്റെ നടപടിയിൽ ആ സമയം ജയ്സ്വാളിന് വിഷമം തോന്നിയിട്ടുണ്ടാകാമെന്നും എന്നാൽ കരിയറിന്റെ തുടക്കത്തിൽ വലിയൊരു പ്രശ്‌നത്തിൽ നിന്നാണ് അദ്ദേഹം രക്ഷപ്പെട്ടതെന്നും രഹാനെ കൂട്ടിച്ചേർത്തു. 'അന്ന് ആ അവസരം നഷ്ടപ്പെട്ടിരുന്നെങ്കിൽ അദ്ദേഹത്തിന്റെ കരിയറിന്റെ ഗതി തന്നെ മാറിയേനെ',- രഹാനെ വ്യക്തമാക്കി.
മൈതാനത്തുനിന്ന് താത്കാലികമായി മാറിനിൽക്കേണ്ടി വന്നെങ്കിലും, അതേ മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് ജയ്സ്വാൾ പുറത്തെടുത്തത്. ഫൈനലിൽ 265 റൺസ് അടിച്ചുകൂട്ടിയ താരം വെസ്റ്റ് സോണിന് കിരീടം നേടിക്കൊടുക്കുകയും മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കുകയും ചെയ്തു. പിന്നീട് 2023ൽ വെസ്റ്റ് ഇൻഡീസ് പര്യടനത്തിലൂടെ ജയ്സ്വാൾ ഇന്ത്യൻ ടെസ്റ്റ് ടീമിലും അരങ്ങേറ്റം കുറിച്ചു.
Former Indian Test captain Ajinkya Rahane revealed he prevented a four-match ban for Yashasvi Jaiswal during the 2022 Duleep Trophy final. As captain, Rahane temporarily removed Jaiswal from the field after an on-field altercation. The match referee, who had prepared a ban letter, subsequently dropped the action, crediting Rahane's decision for saving Jaiswal's early career.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |