
ഉയരം കൂടുന്തോറും വീഴ്ചയുടെ ആഘാതവും കൂടുമെന്ന് പറയാറുണ്ട്. ഇന്ത്യൻ ട്വന്റി-20 ക്രിക്കറ്റ് ടീമിന്റെ ക്യാപ്ടൻ സ്ഥാനത്തുനിന്ന് സൂര്യകുമാർ യാദവിന്റെ പുറത്താകലും ഇതുതന്നെയാണ് പറയുന്നത്. ലോകകപ്പ് പോലുള്ള വലിയ ടൂർണമന്റുകൾ കഴിയുമ്പോൾ പല ടീമുകളുടെയും ക്യാപ്ടന്മാർക്ക് കസേര പോകാറുണ്ട്. തോൽവികളുടെ പേരിലായിരിക്കും സ്ഥാനനഷ്ടങ്ങൾ. എന്നാൽ രാജ്യത്തിന് ലോകകപ്പ് കിട്ടിയിട്ടും ക്യാപ്ടൻ സ്ഥാനം പോയ കഥയാണ് സൂര്യയുടേത്.
ഒരു സമയത്ത് ക്രീസിൽ 360 ഡിഗ്രിയിൽ കറങ്ങിത്തിരിഞ്ഞ് ഷോട്ടുകൾ പായിച്ചിരുന്ന SKY എന്ന പേരിൽ അറിയപ്പെട്ട സൂര്യകുമാർ ഇപ്പോൾ ഇന്ത്യൻ ടീമിൽ പോലും ഇല്ലാത്ത അവസ്ഥയിലാണ്. ബാറ്റിംഗിൽ ഫോമിലല്ലാത്തതാണ് സൂര്യയ്ക്ക് തിരിച്ചടിയായത്. ലോകകപ്പിന് മുമ്പുതന്നെ സൂര്യ ഒരർദ്ധസെഞ്ച്വറിപോലും കണ്ടെത്താതെ 23 ഇന്നിംഗ്സുകൾ പിന്നിട്ടിരുന്നു. ലോകകപ്പിന് വേറേ ക്യാപ്ടനെ തപ്പേണ്ടിവരുമോ എന്ന് സെലക്ടർമാർ ആലോചിച്ച് തുടങ്ങിയപ്പോഴാണ് കിവീസിനെതിരായ പരമ്പരയിൽ തുടർ അർദ്ധസെഞ്ച്വറികളുമായി ഫോം വീണ്ടെടുത്തത്. എന്നാൽ ലോകകപ്പിൽ കാര്യമായി ഒന്നും ചെയ്യാനുമായില്ല. ഇതോടെയാണ് സെലക്ടർമാർ ഭാവിയിലേക്ക് നോക്കി പുതിയ നായകനെ തിരഞ്ഞെടുത്തത്.
കഴിഞ്ഞ മാർച്ചിൽ ലോകകപ്പ് ഏറ്റുവാങ്ങിയശേഷം സൂര്യ പറഞ്ഞത് 2027ലെ അടുത്ത ലോകകപ്പും 2028ലെ ഒളിമ്പിക്സുമാണ് തങ്ങളുടെ ലക്ഷ്യമെന്നാണ്. ഇന്ത്യൻ ടീം ആ ലക്ഷ്യത്തിലേക്ക് കണക്കുകൂട്ടി മുന്നേറുമ്പോൾ സൂര്യയ്ക്ക് അതിലിടമുണ്ടാകണമെങ്കിൽ ആഭ്യന്തര ക്രിക്കറ്റിൽ പഴയ SKY ആയേ മതിയാകൂ. അല്ലെങ്കിൽ പാതാളത്തിലേക്ക് പതിക്കേണ്ടിവരും.
2022
ട്വന്റി-20 ബാറ്റിംഗ് റാങ്കിംഗിൽ ഒന്നാം സ്ഥാനം.
2023
ബാറ്റിംഗ് മികച്ച ഫോമിൽ
2024
ഫോം മോശമാകാൻ തുടങ്ങുന്നു
2024 ജൂലൈ
ഇന്ത്യൻ ക്യാപ്ടനായി നിയമനം
2025
ബാറ്റിംഗ് ശരാശരി 13.8ലേക്ക് കൂപ്പുകുത്തുന്നു
2026
ലോകകപ്പ് വിജയിക്കുന്നു
2026
ക്യാപ്‌ൻസിയിൽ നിന്ന് പുറത്ത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |