
രണ്ട് പതിറ്റാണ്ടിലേറെയായി ലോക ഫുട്ബാളിന്റെ അച്ചുതണ്ടാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസിയും. ഇരുവരെയും ഏറെക്കാലം അലട്ടിയത് ലോകകപ്പിൽ മുത്തമിടാൻ കഴിഞ്ഞിട്ടില്ലെന്നതായിരുന്നു. കഴിഞ്ഞതവണ മെസി ആ കുറവ് പരിഹരിച്ചു. ഇനി ക്രിസ്റ്റ്യാനോയുടെ ഉൗഴമാണ്. ഖത്തർ ലോകകപ്പിൽ മെസിക്ക് കിരീടം നേടാൻ അർജന്റീന ടീം ഒത്തൊരുമിച്ചുനിന്ന് പോരാടി. അത്തരത്തിലൊരു കൂട്ടായ പ്രയത്നം പോർച്ചുഗൽ ടീമംഗങ്ങളിൽ നിന്നുണ്ടായെങ്കിൽ മാത്രമേ പറങ്കികളുടെ എക്കാലത്തെയും മികച്ച പടത്തലവനെ കിരീടമണിയിക്കാനാകൂ. 41കാരനായ ക്രിസ്റ്റ്യാനോയ്ക്ക് ലോകകപ്പ് നേടാൻ ഇനി മറ്റൊരു അവസരം കിട്ടുമെന്ന് തോന്നുന്നില്ല. പക്ഷേ കഴിഞ്ഞ ലോകകപ്പിൽ ക്രിസ്റ്റ്യാനോയെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്തപ്പോൾ ടീമിലുണ്ടായ പടലപ്പിണക്കങ്ങൾ ആവർത്തിച്ചാൽ നിരാശയാകും ഫലം.
പോർച്ചുഗൽ പഴയ പോർച്ചുഗലല്ല
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഒറ്റയാൻ മികവിനപ്പുറം കിരീടസാദ്ധ്യതകളുടെ പട്ടികയിൽ പോർച്ചുഗലിന്റെ പേരും ഉയരാൻ കാരണം അവരുടെ അസാധാരണ സ്‌ക്വാഡും ആധുനിക ഫുട്ബാളിനനുസരിച്ചുള്ള കേളീശൈലിയുമാണ്.
പരിശീലകൻ റൊബർട്ടോ മാർട്ടിനേസിന്റെ കീഴിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി പോർച്ചുഗൽ വലിയ മാറ്റങ്ങളുമായി മുന്നേറുകയാണ്. മുമ്പ് പ്രതിരോധ ഫുട്ബാളിനാണ് അവർ പ്രാധാന്യം നൽകിയിരുന്നതെങ്കിൽ ഇന്ന് ആക്രമണാത്മകവും വേഗതയേറിയതുമായ പുതിയ പോർച്ചുഗലാണ്.
ബെഞ്ച് ബായ്ക്കപ്പ്
ബെഞ്ച് ബായ്ക്കപ്പാണ് പോർച്ചുഗലിന്റെ ശക്തി. ഓരോ പൊസിഷനിലും ലോകോത്തര നിലവാരമുള്ള രണ്ട് താരങ്ങളെങ്കിലുമുണ്ട്. അതുകൊണ്ടുതന്നെ ദൈർഘ്യമേറിയ ടൂർണമെന്റിൽ താരങ്ങളെ റൊട്ടേറ്റ് ചെയ്യാനാകും. ആദ്യ ഇലവനിലിറങ്ങാത്ത താരങ്ങൾ പോലും യൂറോപ്പിലെ വമ്പൻ ക്ലബുകളിലെ സ്ഥിരം സാന്നിധ്യങ്ങളാണ്.
ബ്രൂണോ ഫെർണാണ്ടസ്, ബെർണാഡോ സിൽവ, വിറ്റീഞ്ഞ എന്നിവരുടെ സാന്നിധ്യം പോർച്ചുഗലിന്റെ മധ്യനിരയെ ശക്തമാകുന്നു. എതിരാളികളുടെ സമ്മർദ്ദം തകർത്തു കളി മുന്നോട്ടുകൊണ്ടുപോകാനും നിർണായക നിമിഷങ്ങളിൽ ആക്രമണം സൃഷ്ടിക്കാനും ഇവർക്ക് കഴിയും. ഗോൾകീപ്പർ കോസ്റ്റ വലിയ ആത്മവിശ്വാസമാണ്. വിംഗുകളിലൂടെ ആക്രമണത്തിന് ചുക്കാൻ പിടിക്കാൻ റഫേൽ ലിയോയും പെഡ്രോ നെറ്റോയുമുണ്ട്. റൂബൻ ദിയാസും നൂനോ മെൻഡസും നയിക്കുന്ന പ്രതിരോധവും മികച്ചതാണ്. എന്നാൽ ചർച്ചകളെപ്പോഴും ആ 41 കാരനെ ചുറ്റിപ്പറ്റിയാണ്. ലോകത്തിലെ ഏറ്റവും അപകടകാരിയായ ഫിനിഷർമാരിൽ ഒരാളും വലിയ മത്സരങ്ങളിൽ ടീമിനെ പ്രചോദിപ്പിക്കാന്‍ സാധിക്കുന്ന നേതാവുമാണ് ക്രിസ്റ്റ്യാനോ. കൊളംബിയ, ഉസ്ബക്കിസ്ഥാൻ, കോംഗോ എന്നിവരടങ്ങുന്ന ഗ്രൂപ്പ് കെയിലാണ് പോർച്ചുഗലിന്റെ സ്ഥാനം.
ഫിക്സ്ചർ
ജൂൺ 17 Vs കോംഗോ
ജൂൺ 23 Vs ഉസ്ബക്കിസ്ഥാൻ
ജൂൺ 28 Vs കൊളംബിയ
6
ക്രിസ്റ്റ്യാനോയുടെ ആറാം ലോകകപ്പ്. കളിച്ച അഞ്ച് ലോകകപ്പുകളിലും ഗോളടിച്ച ഏക താരമാണ് ക്രിസ്റ്റ്യാനോ. എട്ട് ലോകകപ്പ് ഗോളുകളാണ് ആകെ നേടിയത്.
പോർച്ചുഗൽ സ്ക്വാഡ്
ഗോൾ കീപ്പർമാർ : ഡീഗോ കോസ്റ്റ, ഹൊസെ സാ, റൂയി സിൽവ, റിക്കാർഡോ വെൽഹോ,
പ്രതിരോധനിര : ഡീഗോ ഡാലോട്ട്, മത്തേയൂസ് ന്യൂനസ്, നെൽസൺ സെമേഡോ, ജാവോ കാൻസെലോ, ന്യൂനോ മെൻഡസ്,ഗോൺസാലോ ഇനാകിയോ, റെനാറ്റൊ വെയ്ഗ, റൂബൻ ഡയാസ്,തോമസ് അറൗജോ.
മദ്ധ്യനിര: ബ്രൂണോ ഫെർണാണ്ടസ്,റൂബൻ നെവാസ് , സാമുവൽ കോസ്റ്റ, ജാവോ നെവേസ്, വിറ്റീഞ്ഞ, ബെർണാഡോ സിൽവ.
മുന്നേറ്റനിര : ക്രിസ്റ്റ്യാനൊ റൊണാൾഡോ,ജാവോ ഫെലിക്സ്, ഫ്രാൻസെസ്കോ ട്രിൻകാവോ,ഫ്രാൻസിസ്കോ കോൺസെകാവോ, പെഡ്രോ നെറ്റോ, റാഫേൽ ലിയോ, ഗോൺസാലോ ഗ്വുയ്ഡസ്, ഗോൺസലോ റാമോസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |