
ഗ്രൂപ്പ് റൗണ്ടിലെ രണ്ടാം മത്സരത്തിലും ബെൽജിയത്തിന് സമനില
ഇറാൻ ഇന്നലെ തളച്ചത് ഗോളടിക്കാൻ അനുവദിക്കാതെ
ലോസാഞ്ചലസ് : ഈ ബെൽജിയത്തിന് എന്താണ് സംഭവിച്ചത് !. കഴിഞ്ഞ ലോകകപ്പുകളിലെല്ലാം കറുത്തകുതിരകളാ യിരുന്നവർക്ക് ഇക്കുറി ആദ്യ രണ്ട് മത്സരങ്ങളിലും ജയിക്കാനായില്ല. ആദ്യ കളിയിൽ ഈജിപ്തിനോട് 1-1ന് സമനിലയിൽ പിരിഞ്ഞ ബെൽജിയത്തെ ഇന്നലെ രണ്ടാം മത്സരത്തിൽ ഇറാൻ പൂട്ടിയത് ഗോളടിക്കാൻ അനുവദിക്കാതെ. ഇതോടെ നോക്കൗട്ട് പ്രവേശനവും തുലാസിലായി.
ലോസാഞ്ചലസിൽ ആക്രമണങ്ങൾ സംഘടിപ്പിക്കുന്നതിൽ മുന്നിലായിരുന്നെങ്കിലും അത് ഗോളാക്കിമാറ്റുന്നതിൽ അലംഭാവം കാട്ടിയ ബെൽജിയംകാരെ ഇടതും വലതും ചാഞ്ഞും ചരിഞ്ഞും ചാടിയും മറിഞ്ഞുമൊക്കെ തന്റെ വലകാക്കാൻ ഉറച്ചുനിന്ന ഇറാൻ ഗോളി അലിറേസയും വെള്ളം കുടിപ്പിച്ചു. മത്സരത്തിന്റെ തുടക്കത്തിൽ ഇറാൻകാർ ബെൽജിയത്തിന്റെ വലകുലുക്കിയപ്പോൾ അട്ടിമറി മണത്തെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചതിനാൽ ബെൽജിയം ആശ്വസിച്ചു. എന്നാൽ തുടർന്നങ്ങോട്ട് കെവിൻ ഡിബ്രുയാനും റൊമേലു ലുക്കാക്കുവും ടിയലിമാൻസും ഒക്കെച്ചേർന്ന് ഇറാന്റെ പ്രതിരോധം പൊളിക്കാൻ നോക്കിയെങ്കിലും നിരാശയായിരുന്നു ഫലം.
അതിനിടയിൽ 69-ാം മിനിട്ടിൽ അനാവശ്യമായ ഒരു ഫൗൾ നടത്തിയതിന് നഥാൻ എൻഗോയിയെ ചുവപ്പുകാർഡിലൂടെ നഷ്ടമായത് ബെൽജിയത്തിന് മറ്റൊരു തിരിച്ചടിയായി. പന്തുമായി ഹാഫ്‌ലൈൻ കടന്നുവന്ന മെഹ്‌ദി തരേമിയെ ചവിട്ടിവീഴ്ത്തിയതിനായിരുന്നു ചുവപ്പ്. അവസാനസമയത്ത് തുരുതുരാ നീക്കങ്ങൾ നടത്തുകയായിരുന്നു ബെൽജിയമെങ്കിലും അലിറേസയുടെ കരവിരുതിന് മുന്നിൽ നിസഹായരായി തലകുനിച്ച് മടങ്ങേണ്ടിവന്നു.
ശനിയാഴ്ച നിർണായകം
ബെൽജിയത്തിന് രണ്ടാം റൗണ്ടിലേക്ക് കടക്കണമെങ്കിൽ ശനിയാഴ്ച നടക്കുന്ന ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ന്യൂസിലാൻഡിനെ തോൽപ്പിച്ചേ മതിയാകൂ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |