പ്രമുഖ ഇറ്റാലിയൻ ഫാഷൻ ബ്രാൻഡാണ് പ്രാഡ. വ്യത്യസ്ത ബാഗുകൾ, വസ്ത്രങ്ങൾ, ചെരുപ്പുകൾ, ആഭരണങ്ങൾ എന്നിവയ്ക്ക് പേരുകേട്ട പ്രാഡ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ ബ്രാൻഡ് വിപണിയിലെത്തിച്ച പുതിയ ഷർട്ടാണ് സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാവിഷയം.
വസ്ത്രങ്ങളിലെ പുത്തൻ പരീക്ഷണങ്ങളിലൂടെ ശ്രദ്ധനേടാറുള്ള ബ്രാൻഡ് ഇത്തവണ എത്തിയിരിക്കുന്നത് പഴകിയതും കറ നിറഞ്ഞതുമെന്ന് തോന്നിപ്പിക്കുന്ന ഒരു ഷർട്ടുമായാണ്. ഷർട്ടിന്റെ വിലയാകട്ടെ 2.23 ലക്ഷം രൂപയും. ഇതുകേട്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യൽ മീഡിയ.
കറപിടിച്ച ഷർട്ടിന് എന്തിന് ലക്ഷങ്ങൾ കൊടുക്കണമെന്നും എന്താണ് പ്രാഡയുടെ ഉദ്ദേശമെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ ചോദിക്കുന്നു. എന്നാൽ ഇത് വെറും അഴുക്കുപുരണ്ട ഷർട്ട് മാത്രമല്ലെന്നും വസ്ത്രങ്ങളും നമ്മുടെ ഓർമ്മകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ഒരു പരീക്ഷണമാണെന്നും പ്രാഡ പ്രതികരിച്ചു.
വർഷങ്ങളായി ഉപയോഗിക്കുന്ന വസ്ത്രങ്ങളിലുണ്ടാകുന്ന മങ്ങലും കറകളും കേവലം കേടുപാടുകൾ അല്ല, മറിച്ച് ജീവിതാനുഭവങ്ങളുടെ കഥ പറയുന്നവയാണെന്നാണ് ബ്രാൻഡിന്റെ വാദം. വസ്ത്രങ്ങൾ എപ്പോഴും പുത്തൻപോലെ സൂക്ഷിക്കാൻ ആളുകൾ പണം ചെലവഴിക്കുമ്പോൾ അവയുടെ പഴക്കവും കറകളുടെയും ഭംഗി ആസ്വദിക്കാനാണ് പ്രാഡ ആവശ്യപ്പെടുന്നത്.
ചിലർ ബ്രാൻഡിന്റെ ആശയത്തെ സ്വാഗതം ചെയ്തെങ്കിലും ഭൂരിഭാഗംപേരും കടുത്തവിമർശനവും പരിഹാസവുമായാണ് രംഗത്തെത്തിയത്. ഇതെന്ത് ഫാഷനെന്നും പത്തുപൈസ ചെലവില്ലാതെ ഞങ്ങളുടെ വീട്ടിൽ ഇതിനേക്കാൾ പഴക്കമുള്ള വസത്രങ്ങളുണ്ടെന്നുമാണ് ഭൂരിഭാഗം കമന്റുകളും. ഇതിന് മുൻപും മറ്റുപല പ്രമുഖ ബ്രാൻഡുകളും കീറിയതും ചെളിപുരണ്ടപോലെയുള്ളതുമായ ജീൻസുകൾ വിപണിയിലിറക്കി വിവാദത്തിലായിട്ടുണ്ട്.
Italian fashion brand Prada has sparked controversy with its new shirt, priced at 2.23 lakh rupees, which appears worn out and stained. Social media users expressed shock and criticism over the design. Prada justified it as an exploration of clothes and memories, celebrating wear and tear as life experiences, contrasting consumer habits.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |