ബെല്‍ഫാസ്റ്റ്: അയര്‍ലാന്‍ഡിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച് രണ്ട് താരങ്ങള്‍. സൂര്യാന്‍ഷ് ഷെഡ്‌ഗെ, പ്രിന്‍സ് യാദവ് എന്നിവരാണ് അരങ്ങേറ്റം കുറിച്ചത്. സൂര്യാന്‍ഷ് ഷെഡ്‌ഗെ ബാറ്റിംഗ് ഓള്‍റൗണ്ടറും പ്രിന്‍സ് യാദവ് ഫാസ്റ്റ് ബൗളറുമാണ്. കഴിഞ്ഞ ഐപിഎല്‍ സീസണിലെ മികച്ച പ്രകടനമാണ് ഇരുവര്‍ക്കും ദേശീയ ടീമിലേക്ക് വഴി തുറന്നത്. ആദ്യ മത്സരത്തില്‍ അയര്‍ലാന്‍ഡിനോട് തോല്‍വി വഴങ്ങിയ ടീമില്‍ നിന്ന് രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇന്ന് കളത്തിലിറങ്ങിയത്.
ആദ്യ മത്സരത്തില്‍ കളിച്ച വാഷിംഗ്ടണ്‍ സുന്ദര്‍, പ്രസീദ്ധ് കൃഷ്ണ എന്നിവര്‍ക്ക് പകരമാണ് സൂര്യാന്‍ഷ് ഷെഡ്‌ഗെയും പ്രിന്‍സ് യാദവും പ്ലേയിംഗ് ഇലവനില്‍ ഇടംപിടിച്ചത്. ആദ്യ മത്സരത്തില്‍ പ്രസീദ്ധ് കൃഷ്ണയും വാഷിംഗ്ടണ്‍ സുന്ദറും നിറം മങ്ങിയ പ്രകടനവുവായി നിരാശപ്പെടുത്തിയിരുന്നു. അതേസമയം കൗമാരതാരം വൈഭവ് സൂര്യവംശിക്ക് ഇന്നത്തെ മത്സരത്തിലും പ്ലേയിംഗ് ഇലവനില്‍ ഇടം ലഭിച്ചില്ല. ആദ്യ മത്സരത്തില്‍ ഇന്ത്യ തോല്‍വി വഴങ്ങിയെങ്കിലും ടോപ് ഓര്‍ഡറില്‍ മാറ്റം വരുത്താത്തതാണ് വൈഭവിന് അവസരം ലഭിക്കാത്തതിന് കാരണം.
അതേസമയം, വൈഭവിനെ എന്തുകൊണ്ട് പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തുന്നില്ല എന്നത് സംബന്ധിച്ച് ബാറ്റിംഗ് പരിശീലകന്‍ സിതാന്‍ഷു കോട്ടക്ക് ആദ്യ മത്സരത്തിന് മുമ്പ് നടന്ന വാര്‍ത്താസമ്മേളനത്തില്‍ കൃത്യമായ സൂചന നല്‍കിയിരുന്നു. ടോപ് 3 പൊസിഷനില്‍ കളിക്കുന്ന അഭിഷേക് ശര്‍മ്മ, ഇഷാന്‍ കിഷന്‍ എന്നിവര്‍ ഐസിസി റാങ്കിംഗില്‍ ഒന്നും രണ്ടും സ്ഥാനത്ത് നില്‍ക്കുന്നവര്‍, മറ്റൊരു താരമായ സഞ്ജു സാംസണ്‍ ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ്. അവരെ മാറ്റി പകരം വൈഭവിന് അവസരം നല്‍കുന്നത് ശരിയല്ല എന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |