ബെല്‍ഫാസ്റ്റ്: രണ്ടാം ട്വന്റിയില്‍ അയര്‍ലാന്‍ഡിനെ ചെറിയ സ്‌കോറില്‍ ഒതുക്കി ഇന്ത്യ. അരങ്ങേറ്റ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച പ്രിന്‍സ് യാദവിന്റെ കരുത്തിലാണ് ഇന്ത്യ തിളങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത അയര്‍ലാന്‍ഡ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സാണ് എടുത്തത്. മൂന്ന് വിക്കറ്റ് പ്രകടനവുമായി പ്രിന്‍സ് യാദവ് വിക്കറ്റ് വേട്ടയില്‍ ഒന്നാമനായി. അര്‍ദ്ധ സെഞ്ച്വറി നേടിയ ഹാരി ടെക്ടര്‍ ആണ് അയര്‍ലാന്‍ഡിന്റെ ടോപ് സ്‌കോറര്‍.
ഓപ്പണര്‍മാരായ ടിം ടെക്ടര്‍ 5(6), റോസ് അഡെയിര്‍ 16(7) റണ്‍സ് വീതമാണ് നേടിയത്. മൂന്നാമനായി എത്തിയ ഹാരി ടെക്ടര്‍ 53(47) റണ്‍സെടുത്തു. അഞ്ച് ഫോറും ഒരു സിക്‌സു ഉള്‍പ്പെടുന്നതായിരുന്നു ഐറിഷ് താരത്തിന്റെ ഇന്നിംഗ്‌സ്. ക്യാപ്റ്റന്‍ ലോക്രാന്‍ ടക്കര്‍ 15(18), ബെഞ്ചമിന്‍ കാളിറ്റ്‌സ് 37(23) എന്നിങ്ങനെയാണ് പിന്നീട് വന്ന പ്രധാന ബാറ്റര്‍മാരുടെ സംഭാവന. ഗാരേത് ഡീലാനി പൂജ്യത്തിന് പുറത്തായി. ജോര്‍ജ് ഡോക്‌റെല്‍ 19(14), ലിയാം മക്കാര്‍ത്തി 2(4) എന്നിങ്ങനെയാണ് പുറത്തായ മറ്റ് ബാറ്റര്‍മാരുടെ സംഭാവന. ജെയ് മൂണ്‍ട്ര ഒരു റണ്ണെടുത്ത് പുറത്താകാതെ നിന്നു.
ഇന്ത്യക്ക് വേണ്ടി പ്രിന്‍സ് യാദവ് നാലോവറില്‍ 22 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയാണ് ബൗളിംഗില്‍ തിളങ്ങിയത്. അര്‍ഷ്ദീപ് സിംഗ് ശിവം ദൂബെ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതവും ഹര്‍ഷിത് റാണ ഒരു വിക്കറ്റും വീഴ്ത്തി. രണ്ട് മത്സര പരമ്പരയിലെ ആദ്യ കളിയില്‍ അപ്രതീക്ഷിത തോല്‍വി വഴങ്ങിയ ഇന്ത്യക്ക് ഇന്നത്തെ മത്സരത്തില്‍ ജയത്തില്‍ കുറഞ്ഞ ഒന്നും പ്രതീക്ഷിക്കാനാകില്ല. ഇന്നും പരാജയപ്പെട്ടാല്‍ ലോകചാമ്പ്യന്‍മാരെ കാത്തിരിക്കുന്നത് വലിയ നാണക്കേടാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |