സനാ: യമൻ തീരത്തിന് സമീപം ചെങ്കടലിൽ ഇന്ത്യൻ പതാകയേന്തിയ ചരക്കുകപ്പൽ പ്രൊജക്‌ടൈൽ ആക്രമണത്തിൽ മുങ്ങി. എംഎസ്‌വി ഫൈസ് നൂറെ ഒലിയക് എന്ന കപ്പലാണ് പ്രൊജക്‌ടൈൽ ആക്രമണത്തെ തുടർന്ന് കടലിൽ മുങ്ങിയത്. കപ്പലിലുണ്ടായിരുന്ന 13 ഇന്ത്യൻ നാവികരും ഒരു യമൻ പൗരനും ഉൾപ്പെടെയുള്ള 14 ജീവനക്കാരെ യമൻ സുരക്ഷാ സേന രക്ഷപ്പെടുത്തി. ഇവർക്ക് ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കിയിട്ടുണ്ട്.
ഹൂതികളുടെ നിയന്ത്രണത്തിലുള്ള ഹോദൈദ തുറമുഖ നഗരത്തിന് ഏകദേശം 13 നോട്ടിക്കൽ മൈൽ തെക്കാണ് കപ്പലിന് നേരെ ആക്രമണമുണ്ടായത്. കോസ്റ്റ് ഗാർഡും നേവൽ യൂണിറ്റുകളും സംയുക്തമായാണ് നാവികരെ രക്ഷപ്പെടുത്താനുള്ള ഓപ്പറേഷൻ നടത്തിയതെന്ന് റിപ്പബ്ലിക് ഗാർഡ്സ് എന്നറിയപ്പെടുന്ന യമൻ നാഷണൽ റെസിസ്റ്റൻസ് ഫോഴ്സ് പ്രസ്താവനയിൽ അറിയിച്ചു.
ഇന്ത്യൻ കപ്പലിന് നേരെ നടന്ന ആക്രമണത്തെ രാജ്യം ശക്തമായി അപലപിച്ചു. കപ്പലിലെ ജീവനക്കാരുടെ സുരക്ഷയാണ് സർക്കാരിന്റെ മുൻഗണനയെന്ന് കേന്ദ്ര മന്ത്രി സർബാനന്ദ സോനോവാൾ എക്‌സിൽ കുറിച്ചു. രക്ഷപ്പെടുത്തിയ ജീവനക്കാരെ മൊഖാ തുറമുഖത്ത് എത്തിച്ചിട്ടുണ്ട്.
റിയാദിലെ ഇന്ത്യൻ എംബസി സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും ജീവനക്കാരുടെ സുരക്ഷയ്ക്കായി യെമൻ അധികാരികളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അന്താരാഷ്ട്ര ജലപാതകളിൽ കപ്പലുകൾക്ക് നേരെ തുടരുന്ന ആക്രമണങ്ങൾ അതീവ ഗൗരവമുള്ളതാണെന്നും വാണിജ്യ കപ്പലുകളെ ലക്ഷ്യമിടുന്നത് ഉടൻ അവസാനിപ്പിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
An Indian-flagged cargo vessel, the MSV Faiz Noore Oleiyak, sank in the Red Sea near the coast of Yemen following a projectile attack approximately 13 nautical miles south of the Houthi-controlled port city of Hodeidah.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |