SignIn
Kerala Kaumudi Online
Monday, 31 August 2026 7.29 PM IST

ബാങ്ക് തകർന്നു: ലോക്കറിൽ കോടികളുടെ സ്വർണം; 1.5 കോടിയുടെ നോട്ടുകെട്ടുകൾ, എല്ലാം വീണ്ടെടുത്ത് നേപ്പാൾ പൊലീസ്‌

recover-cash-gold
പ്രളയത്തിൽ തകർന്ന നേപ്പാളിലെ കാർഷിക വികസന ബാങ്കിൽ നിന്ന് വീണ്ടെടുത്ത പണവും ലോക്കറും

കാഠ്മണ്ഡു: പ്രളയത്തിൽ തകർന്ന നേപ്പാളിലെ കാർഷിക വികസന ബാങ്കിൽ നിന്ന് കോടികളുടെ പണവും സ്വർണവും പ്രധാന രേഖകളും വീണ്ടെടുത്ത് നേപ്പാൾ പൊലീസ്. ഏകദേശം എട്ട് മണിക്കൂർ നീണ്ട ദൗത്യത്തിനൊടുവിലാണ് നുവാകോട്ട് ജില്ലയിലെ തൃശൂലി ധുങ്കെയിലുള്ള കാർഷിക വികസന ബാങ്കിന്റെ ശാഖയിൽനിന്നും വിലപിടിപ്പുള്ള വസ്തുക്കൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. ഏകദേശം 1.5 കോടി നേപ്പാൾ രൂപ പണമായും 50 കോടി നേപ്പാൾ രൂപയോളം വിലമതിക്കുന്ന സ്വർണശേഖരവും ബാങ്കിന്റെ ലോക്കറുകളിൽ ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. പണത്തിനും സ്വർണത്തിനും പുറമെ ബാങ്കിന്റെ രഹസ്യസ്വഭാവമുള്ള രേഖകളും പൊലീസ് സുരക്ഷിതമായി വീണ്ടെടുത്തു.

പ്രളയജലം കുത്തിയൊഴുകിയ സാഹചര്യത്തിലും ബാങ്കിനുള്ളിൽ പ്രവേശിച്ച് പൊലീസ് വിലപിടിപ്പുള്ള വസ്തുക്കൾ പുറത്തെടുക്കുകയായിരുന്നു. തുടർന്ന് ഇവയെല്ലാം ഉയർന്ന സുരക്ഷയുള്ള മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റി. സംഭവത്തിന്റെ വിശദാംശങ്ങളും രക്ഷാപ്രവർത്തനത്തിന്റെ ദൃശ്യങ്ങളും നേപ്പാൾ പൊലീസ് എക്സിൽ പങ്കുവച്ചു. വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് പൊലീസിന്റെ നടപടിയെ പ്രശംസിച്ച് രംഗത്തെത്തിയത്.

അതേസമയം,​ നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിലും ഉരുൾപൊട്ടലിലും മരിച്ചവരുടെ എണ്ണം 903 ആയി. കാണാതായവരുടെ എണ്ണം 4,247 ആയതായും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. രക്ഷാപ്രവർത്തനം ആറാം ദിവസത്തിലേക്ക് കടക്കുകയാണ്. ഇപ്പോഴും പലയിടങ്ങളിലും തെരച്ചിൽ തുടരുകയാണ്. കാണാതായ മലയാളികളെക്കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. 85 പൗരന്മാരെ കാണാതായതായി യുഎസും വ്യക്തമാക്കിയിട്ടുണ്ട്.

പ്രളയത്തിൽ മരിച്ചവരിൽ തിരിച്ചറിയാൻ കഴിയാത്തവരുടെ മൃതദേഹങ്ങൾ കൂട്ടമായി സംസ്‌കരിക്കാൻ തുടങ്ങി. നേപ്പാളിലെ ചിത്വൻ ജില്ലയിലാണ് നൂറുകണക്കിന് മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതിനായി താൽക്കാലിക കുഴിമാടങ്ങൾ ഒരുക്കിയിരിക്കുന്നത്. പ്രളയത്തിൽ ഒഴുകിപ്പോയ മൃതദേഹങ്ങളിൽ പലതും അഴുകിത്തുടങ്ങിയതിനാൽ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാണ്. ഇതോടെ പൊതുജനാരോഗ്യത്തിന് ഭീഷണിയുണ്ടാകുമെന്ന ആശങ്കയെ തുടർന്ന് മൃതദേഹങ്ങൾ കൂട്ടമായി സംസ്‌കരിക്കാൻ അധികൃതർ തീരുമാനമെടുത്തു.

ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ റാസുവ മേഖലയിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ അകലെയുള്ള ചിത്വനിലെ ദേവ്ഘട്ട് വനത്തിലാണ് മൃതദേഹങ്ങൾ സംസ്‌കരിക്കുന്നത്. നേരത്തെ പ്രഭാത നടത്തത്തിനും മറ്റുമായി ആളുകൾ എത്തിയിരുന്ന വനപാതകളാണ് ഇപ്പോൾ താൽക്കാലിക ശ്മശാനമായി മാറിയത്.

English Summary

Nepal Police recovered NPR 1.5 crore cash, NPR 50 crore worth of gold, and confidential documents from a flood-damaged Agricultural Development Bank in Nuwakot after an eight-hour operation. Meanwhile, Nepal's flood and landslide death toll reached 903, with 4,247 missing. Mass burials of unidentified bodies have begun in Chitwan due to health concerns, as search and rescue operations continue for a sixth day.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEPAL FLOOD, FLASHFLOOD, RECOVER CASH AND GOLD, LATESTNEWS, TRISHULI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360