SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.19 AM IST

ഒടുങ്ങാതെ പോർവിളി; ഹോർമുസ് തുറക്കണം: ട്രംപ്, പൂർണമായി അടയ്ക്കും: ഇറാൻ

s

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാനിലെ പവർ പ്ലാന്റുകളെ നശിപ്പിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. ഹോർമുസ് പൂർണമായി അടയ്ക്കുമെന്ന് ഇറാന്റെ മറുപടി. പശ്ചിമേഷ്യയിൽ യു.എസുമായി ബന്ധമുള്ള ഊർജ കേന്ദ്രങ്ങളും തകർക്കും. മേഖലയിലെ ജലശുദ്ധീകരണശാലകൾ ആക്രമിക്കാൻ മടിക്കില്ലെന്നും ഇറാന്റെ മുന്നറിയിപ്പ്.

പേർഷ്യൻ ഉൾക്കടലിൽ ഹോർമുസ് ദ്വീപിനു സമീപം യു.എസിന്റെ എഫ്-15 യുദ്ധവിമാനത്തെ വെടിവച്ചിട്ടെന്നും ഇറാൻ അവകാശപ്പെട്ടു. യു.എസ് പ്രതികരിച്ചിട്ടില്ല.

നിലവിൽ, ഹോർമുസ് തുറന്നിരിക്കുകയാണെന്നും എന്നാൽ, ശത്രുരാജ്യങ്ങളുമായി ബന്ധമുള്ള കപ്പലുകളെ കടത്തിവിടില്ലെന്നും ഇറാൻ ആവർത്തിച്ചു. ആഗോള എണ്ണ,​ എൽ.എൻ.ജി വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്നത് ഹോർമുസിലൂടെയാണ്.

ഇറാനിലെ പവർപ്ലാന്റുകൾ യു.എസ് ആക്രമിച്ചാൽ രാജ്യത്തെ വൈദ്യുതി വിതരണം തടസപ്പെടുന്നതിനോടൊപ്പം റിഫൈനറികൾ മുതൽ കയറ്റുമതി ടെർമിനലുകളെയും മിലിട്ടറി കമാൻഡ് സെന്ററുകളെയുംവരെ പ്രതികൂലമായി ബാധിക്കും. അതിനിടെ, രാജ്യത്തിനുനേരെ ആക്രമണം തുടരുന്നതിൽ പ്രതിഷേധിച്ച് ഇറാന്റെ മിലിട്ടറി അറ്റാഷെയേയും നാല് എംബസി ഉദ്യോഗസ്ഥരെയും സൗദി അറേബ്യ പുറത്താക്കി.


എരിതീയിൽ എണ്ണയൊഴിച്ച് ട്രംപ്


1.ലക്ഷ്യങ്ങൾ നേടുന്നതിന് അരികിലാണെന്നും യുദ്ധം അവസാനിപ്പിക്കുന്നത് പരിഗണിക്കുന്നുണ്ടെന്നും പറഞ്ഞതിന്റെ തൊട്ടടുത്ത ദിവസമാണ് ട്രംപ് ഇറാനെതിരെ അന്ത്യശാസനം മുഴക്കിയത്. ഇതോടെ യുദ്ധം അവസാനിക്കാനുള്ള സാദ്ധ്യത മങ്ങി

2.ഹോർമുസിൽ കപ്പലുകൾക്ക് സുരക്ഷ ഉറപ്പാക്കേണ്ടത് അതുപയോഗിക്കുന്ന രാജ്യങ്ങളുടെ ഉത്തരവാദിത്വമാണെന്നും ട്രംപ് ശനിയാഴ്ച പറഞ്ഞിരുന്നു

ഇസ്രയേലിൽ

വ്യാപക നാശം

തെക്കൻ ഇസ്രയേലിലെ ഡിമോണ, അരദ് നഗരങ്ങളിൽ വ്യാപകനാശം വിതച്ച് ഇറാന്റെ മിസൈലാക്രമണം. നതാൻസ് ആണവനിലയത്തെ ആക്രമിച്ചതിന് തിരിച്ചടിയായിട്ടായിരുന്നു ഇറാന്റെ പ്രഹരം. 180പേർക്ക് പരിക്കേറ്റു. നിരവധി കെട്ടിടങ്ങൾ തകർന്നു. ഡിമോണയ്ക്ക് 13 കിലോമീറ്റർ അകലെയുള്ള നെഗേവ് ആണവ ഗവേഷണ കേന്ദ്രത്തിന് സമീപം മിസൈൽ പതിച്ചു. കേന്ദ്രം സുരക്ഷിതമാണ്. പിന്നാലെ ടെഹ്റാനിലെ മാലേക് അഷ്താർ യൂണിവേഴ്സിറ്റിയിൽ ഇസ്രയേൽ ബോംബിട്ടു. ആണവായുധങ്ങൾക്കുള്ള ഘടകങ്ങൾ ഇറാൻ ഇവിടെ നിർമ്മിച്ചിരുന്നതായി ഇസ്രയേൽ അവകാശപ്പെട്ടു. വടക്കൻ ഇസ്രയേലിന് നേരെയുണ്ടായ ഹിസ്ബുള്ള ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു.

ഹെലികോപ്ടർ

തകർന്ന് 7 മരണം

ഖത്തറിൽ സായുധസേനാ ഹെലികോപ്ടർ കടലിൽ തകർന്നുവീണ് ഏഴുപേർ കൊല്ലപ്പെട്ടു. പതിവ് ദൗത്യത്തിനിടെ സാങ്കേതിക തകരാറുണ്ടായെന്നാണ് ഖത്തറിന്റെ വിശദീകരണം. കൊല്ലപ്പെട്ടവരിൽ മൂന്നുപേർ തുർക്കിഷ് സുരക്ഷാ ഉദ്യോഗസ്ഥരാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS, S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360