
ബെയ്റൂട്ട്: ലെബനനിൽ പുതിയ വെടിനിറുത്തൽ നടപ്പാക്കാൻ ഇസ്രയേൽ ധാരണയിലെത്തിയെങ്കിലും തള്ളി ഹിസ്ബുള്ള ഗ്രൂപ്പ്. ഇന്നലെ യു.എസ് ഉദ്യോഗസ്ഥരുടെ മദ്ധ്യസ്ഥതയിൽ വാഷിംഗ്ടണിൽ നടന്ന ചർച്ചയിലാണ് ലെബനനീസ്,ഇസ്രയേലി സർക്കാർ പ്രതിനിധികൾ സുപ്രധാന തീരുമാനത്തിലെത്തിയത്. രാജ്യത്തെ ലക്ഷ്യമാക്കിയുള്ള ഹിസ്ബുള്ള ആക്രമണം നിറുത്തിയാൽ വെടിനിറുത്തൽ പ്രാബല്യത്തിൽ വരുത്താമെന്ന് ഇസ്രയേൽ അറിയിച്ചു. തെക്കൻ ലെബനനിലെ സുരക്ഷാ മേഖലകളുടെ നിയന്ത്രണം സൈന്യം ഏറ്റെടുക്കുമെന്നും ഹിസ്ബുള്ളയെ ഇവിടെ നിരോധിക്കുമെന്നും ലെബനൻ ധാരണയിലെത്തി. ഇതനുസരിച്ച് സൈന്യത്തെ ഘട്ടംഘട്ടമായി പിൻവലിക്കാൻ ഇസ്രയേലും സമ്മതിച്ചു.
എന്നാൽ,കീഴടങ്ങാതെ പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ച ഹിസ്ബുള്ളാ മേധാവി നയീം കാസിം,ആദ്യം ഇസ്രയേൽ സൈന്യം തെക്കൻ ലെബനനിൽ നിന്ന് പിൻമാറണമെന്നും ആവശ്യപ്പെട്ടു. പിൻമാറില്ലെന്ന് അറിയിച്ച ഇസ്രയേൽ ഇന്നലെയും ആക്രമണങ്ങൾ തുടർന്നതോടെ സമാധാന പ്രതീക്ഷ വീണ്ടും അപ്രസക്തമായി.
ഇറാൻ ചർച്ചയ്ക്ക്
തിരിച്ചടി
ലെബനനിൽ വെടിനിറുത്തൽ നടപ്പായാൽ ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന കരാറിലെത്താമെന്ന കണക്കുകൂട്ടൽ യു.എസിനുണ്ടായിരുന്നു. ലെബനനിലെ ആക്രമണം നിറുത്താതെ ചർച്ചയിൽ പങ്കെടുക്കില്ലെന്ന് ഇറാൻ അറിയിച്ചിരുന്നു. ലെബനനിലെ സാഹചര്യം ഗുരുതരമായാൽ ഇസ്രയേലിനെതിരെ മിസൈലാക്രമണം നടത്തുമെന്നും ഇറാൻ ഭീഷണി മുഴക്കി.
കുവൈറ്റ് ആക്രമണം,
നിഷേധിച്ച് ഇറാൻ
ഇന്ത്യക്കാരന്റെ മരണത്തിനിടയാക്കിയ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ വ്യോമാക്രമണത്തിന് പിന്നിൽ തങ്ങളല്ലെന്ന് ഇറാൻ. യു.എസിന്റെ വ്യോമപ്രതിരോധ മിസൈലുകൾ തകർന്നുവീണതാണെന്ന് ഇറാൻ സൈന്യം ആരോപിച്ചു
ടെർമിനൽ ഒന്നിലേക്ക് ഇറാൻ ബോധപൂർവ്വം ഡ്രോൺ ആക്രമണം നടത്തിയെന്ന് കുവൈറ്റും യു.എസും
മദ്ധ്യപ്രദേശ് സ്വദേശിയായ മൻസൂർ അഹ്‌മ്മദ് (55) ആണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. തയ്യൽക്കാരനായ ഇദ്ദേഹം ബന്ധുവിന്റെ കല്യാണത്തിനായി ഇന്ത്യയിലേക്ക് പുറപ്പെടാനിരിക്കെയായിരുന്നു ദുരന്തം. ഗൾഫ് രാജ്യങ്ങൾ അനുശോചനം അറിയിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |