
മോസ്കോ: റഷ്യയിൽ 'അഡോൾഫ് ഹിറ്റ്‌ലർ' എന്ന പേരിൽ പിസ ഓർഡർ ചെയ്ത 18കാരന് അഞ്ച് ദിവസം ജയിൽ ശിക്ഷ. നിഷ്നി ടാഗിൽ നഗരത്തിലായിരുന്നു സംഭവം. തിമോഫി വഖോനിൻ എന്ന കോളേജ് വിദ്യാർത്ഥിയാണ് പൊലീസിന്റെ പിടിയിലായത്. പ്രദേശത്തെ ഒരു ഷോപ്പിംഗ് സെന്ററിലെ പിസാ ഔട്ട്‌ലെറ്റിലാണ് നാസി സ്വേച്ഛാധിപതിയായ ഹിറ്റ്‌ലറുടെ പേരിൽ തിമോഫി ഓർഡർ നൽകിയത്.
സംഭവം ശ്രദ്ധയിൽപ്പെട്ട ഒരാൾ ഭരണപക്ഷമായ യുണൈറ്റഡ് റഷ്യ പാർട്ടിയുടെ പ്രതിനിധിയെ വിവരം അറിയിച്ചു. അദ്ദേഹം വിവരം പൊലീസിന് കൈമാറി. തുടർന്ന് അന്വേഷണം നടത്തിയ പൊലീസ്, തിമോഫിയെ കോളേജിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. റഷ്യൻ നിയമ പ്രകാരം നാസി ആശയങ്ങൾ പ്രചരിപ്പിച്ചെന്ന കുറ്റം ചുമത്തി. തിമോഫി നേരത്തെ കോളേജിലെ ഡെസ്കിലും മറ്റും നാസി ചിഹ്നങ്ങൾ വരയ്ക്കുകയും അവയുടെ ചിത്രങ്ങൾ ഫോണിൽ പകർത്തി ഓൺലൈനിൽ പ്രചരിപ്പിച്ചെന്നും കണ്ടെത്തി.
തിമോഫി കുറ്റംസമ്മതിച്ചതോടെ പ്രാദേശിക കോടതി ഇക്കഴിഞ്ഞ 18ന് അഞ്ച് ദിവസത്തെ ജയിൽ ശിക്ഷ വിധിച്ചു. താൻ നാസി അല്ലെന്നും തന്റെ പ്രവൃത്തികളുടെ നിയമപരമായ ഗുരുതര പ്രത്യാഘാതങ്ങളെ പറ്റി അറിവുണ്ടായിരുന്നില്ലെന്നും മാപ്പ് അപേക്ഷിച്ചുള്ള പ്രസ്താവനയിൽ തിമോഫി അവകാശപ്പെട്ടു. ഇലക്ട്രിഷ്യൻ കോഴ്സ് പഠിക്കുന്ന തിമോഫിയെ കോളേജിൽ നിന്ന് പുറത്താക്കിയേക്കുമെന്നും റിപ്പോർട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |