കൊച്ചി : കരിപ്പൂർ വിമാനത്താവളം വഴിയും കൊച്ചി നെടുമ്പാശേരി വിമാനത്താവളം വഴിയും കടത്താൻ ശ്രമിച്ച നാലു കോടിയോളം രൂപ വിലവരുന്ന സ്വർണം ഡി.ആർ.ഐ സംഘം പിടികൂടി. ഒരേ ഇടപാടിലാണ് രണ്ടും വന്നതെന്നാണ് നിഗമനം.
എട്ടു മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിനുള്ളിലും സ്വന്തം ശരീരത്തിലും ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച ഒരു കോടിയിലധികം രൂപ വിലവരുന്ന സ്വർണമാണ് ചങ്ങരംകുളം സ്വദേശി മുഹമ്മദ് ഫാറൂഖിൽ നിന്ന് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ റവന്യു ഇന്റലിജൻസ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ പിടികൂടിയത്. റാസൽഖൈമയിൽ നിന്നുള്ള വിമാനത്തിൽ മൂന്നുമക്കളുമായാണ് ഇ.യാൾ ചൊവ്വാഴ്ച കരിപ്പൂരിലെത്തിയത്. വിമാനത്താവളത്തിനു പുറത്തേക്കു കടക്കാൻ ശ്രമിച്ച ഇയാളെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് നിന്നെത്തിയ ഡി.ആർ.ഐ ഉദ്യോഗസ്ഥർ തടഞ്ഞുനിറുത്തി ചോദ്യം ചെയ്യുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ ഡയപ്പറിനുള്ളിൽ പ്രത്യേക പൊതിയിലാക്കിയ നിലയിൽ സ്വർണമിശ്രിതം കണ്ടെത്തിയത്. പിതാവിനെ പരിശോധനയ്ക്ക് വിധേയനാക്കിയതോടെ ഇയാളുടെ ശരീരത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലും സ്വർണമിശ്രിതം അടങ്ങിയ പൊതികൾ കണ്ടെത്തി.
കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സാനിറ്ററി നാപ്കിനിൽ സ്വർണം കടത്തിയതിന് മുഹമ്മദ് ഫാറൂഖിന്റെ ഭാര്യ ഷരീഫ ബീവിയെ ഡി.ആർ.ഐ പിടികൂടിയിരുന്നു. ഇൻഡിഗോ വിമാനത്തിൽ റാസൽ ഖൈമയിൽ നിന്നെത്തിയ ഷരീഫ ബീവി ധരിച്ചിരുന്ന നാപ്‌കിനിൽ നിന്ന് 2.86 കോടിരൂപയുടെ സ്വർണ മിശ്രിതമാണ് പിടികൂടിയത്. 1955 ഗ്രാം തൂക്കമുള്ളതാണിത്. ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് ഭർത്താവാണ് സ്വർണം ഒളിപ്പിച്ച് യാത്രയാക്കിയതെന്ന് യുവതി മൊഴി നൽകിയിരുന്നു. ഇതേത്തുടർന്ന് തിങ്കളാഴ്ച മുതൽ കോഴിക്കോട് നിന്നുള്ള ഡി.ആർ.ഐ സംഘം കരിപ്പൂരിൽ നിരീക്ഷണം ശക്തമാക്കിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |