തൊടുപുഴ: ഡ്യൂട്ടിക്കിടെ മദ്യപിച്ച് വാഹനമോടിച്ച മൂന്ന് സ്വകാര്യ ബസ് ഡ്രൈവർമാർക്കെതിരെ പൊലീസ് കേസെടുത്തു. തുഷാരം ബസ് ജീവനക്കാരായ സജി അഗസ്റ്റിൻ, അജിത്ത്കുമാർ, മറിയം ബസ് ഡ്രൈവർ പ്രിൻസ് ബേബി എന്നിവർക്കെതിരെയാണ് തൊടുപുഴ പൊലീസ് കേസെടുത്തത്. ഡിവൈ.എസ്.പി സജി മാർക്കോസിന്റെ നേതൃത്വത്തിൽ ഇന്നലെ രാവിലെ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നടത്തിയ സ്പെഷ്യൽ ഡ്രൈവിലാണ് ഇവർ കുടുങ്ങിയത്.
തൊടുപുഴയിലെ സ്വകാര്യ ബസ് ഡ്രൈവർമാർ മദ്യപിച്ച് വാഹനം ഓടിക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവി ഡോ. എ. നസീമിന്റെ നിർദ്ദേശ പ്രകാരമായിരുന്നു പരിശോധന. ഇവരുടെ ലൈസൻസ് റദ്ദാക്കുന്നതിനായി ആർ.ടി.ഒയ്ക്ക് റിപ്പോർട്ട് നൽകുമെന്ന് ഡിവൈ.എസ്.പി അറിയിച്ചു. കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള വാഹനങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. മദ്യപിച്ച് വാഹനം ഓടിക്കുന്നവർക്കെതിരെ തൊടുപുഴ സബ് ഡിവിഷനിൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും ഡിവൈ.എസ്.പി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |