
കോട്ടയം : ജില്ലയിൽ വ്യാപാരസ്ഥാപനങ്ങളും, അടച്ചിട്ട വീടുകളും കേന്ദ്രീകരിച്ച് മോഷണം പെരുകിയിട്ടും പ്രതികളെ പിടികൂടാനാകാതെ ഇരുട്ടിൽത്തപ്പി പൊലീസ്. ഇന്നലെ രണ്ടിടങ്ങളിലാണ് മോഷണം നടന്നത്. പള്ളിക്കത്തോട് അകലക്കുന്നം പഞ്ചായത്തിലെ പൂവത്തിളപ്പിൽ വീട് കുത്തിത്തുറന്ന് 23 പവൻ സ്വർണാഭരണങ്ങൾ കവർന്നു.
പൂവത്തിളപ്പ് തറക്കുന്ന് ചൊള്ളമ്പുഴ ഏബ്രഹാമിന്റെ വീട്ടിലാണ് മോഷണം നടന്നത്. പാലാ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നാല് കടകളിൽ നിന്നായി നാലു ലക്ഷത്തോളം രൂപയാണ് മോഷണം പോയത്. പുലർച്ചെ രണ്ടിനും, നാലിനുമിടയിലാണ് മോഷ്ടാക്കളുടെ വിളയാട്ടം. സി.സി.ടി.വി ക്യാമറ കുറവുള്ള പ്രദേശങ്ങൾ കണ്ടെത്തിയാണ് ഇവരുടെ വിഹാരം.
മഴക്കാലവും സ്വർണവിലയിലെ കുതിപ്പും മോഷണങ്ങൾ വർദ്ധിക്കാൻ കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തൽ. രാത്രികാലങ്ങളിൽ പൊലീസ് നിരീക്ഷണവും പരിശോധനയും ശക്തമാക്കണമെന്നാണ് ആവശ്യം. റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും മോഷണം വർദ്ധിക്കുന്നതായും പരാതിയുണ്ട്. യാത്രക്കാരുടെ മൊബൈൽ ഫോണുകളാണ് കൂടുതലായി നഷ്ടപ്പെടുന്നത്.
സ്വർണം വീട്ടിൽ സൂക്ഷിക്കരുതേ
രാത്രി വീടിന് ചുറ്റും പ്രകാശം കിട്ടുന്ന രീതിയിൽ ലൈറ്റുകൾ ക്രമീകരിക്കുക
രാത്രി പുറത്ത് അസാധാരണ ശബ്ദം കേട്ടാൽ കതകു തുറക്കാതിരിക്കുക
പഴയ സാധനങ്ങൾക്കു വേണ്ടി വരുന്നവർക്ക് സാധനങ്ങൾ കൊടുക്കാതിരിക്കുക
വീടു പൂട്ടി പുറത്തുപോകുന്നവർ അയൽക്കാരെയും പൊലീസിനെയും അറിയിക്കുക
കമ്പിപ്പാര, പിക്കാസ് മുതലായ ആയുധങ്ങൾ വീടിന് പുറത്ത് സൂക്ഷിക്കാതിരിക്കുക
അപരിചിതരിൽ കണ്ണുവേണം
അപരിചിതരായ സന്ദർശകർ, പിരിവുകാർ, യാചകർ, വീട്ടിൽ വരുന്ന കച്ചവടക്കാർ, പ്രാദേശിക വഴികളിലൂടെ ബൈക്കിലോ മറ്റു വാഹനങ്ങളിലോ സംശയാസ്പദമായ രീതിയിൽ സഞ്ചരിക്കുന്നവർ തുടങ്ങിയവരെ ശ്രദ്ധിക്കുക.
''അടഞ്ഞുകിടക്കുന്ന വീടുകളുടെയും സ്ഥാപനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കണം. രാത്രികാലങ്ങളിൽ പൊലീസ് പട്രോളിംഗ് ശക്തമാക്കണം''. (നാട്ടുകാർ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |