
കാളികാവ്: സൗദിയിലെ പ്രമുഖ പ്രവാസി വ്യവസായി വി.പി. മുഹമ്മദലിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പിതൃസഹോദര പുത്രൻ വി.പി. ഷിയാസ് അറസ്റ്റിൽ. കഴിഞ്ഞ ഡിസംബർ ആറിനാണ് സംഭവം. ചാലിശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിലെ കൊഴിക്കാട്ടിരി പാലത്തിന് സമീപം വച്ച് വണ്ടൂർ സ്വദേശിയും പ്രമുഖ പ്രവാസി വ്യവസായിയുമായ വലിയപീടിയക്കൽ മുഹമ്മദലിയെ ഒരു സംഘം അദ്ദേഹം സഞ്ചരിച്ചിരുന്ന ടൊയോട്ട വെൽഫയർ കാർ തടഞ്ഞു നിറുത്തി കടത്തിക്കൊണ്ട് പോവുകയായിരുന്നു. ഒറ്റപ്പാലം കോതകുറിശ്ശിയിൽ വച്ച് ആക്രമികളുടെ കൈയിൽ നിന്നും അതിവിദഗ്ദ്ധമായി രക്ഷപ്പെട്ടു. സംഭവത്തിലുൾപ്പെട്ട പ്രതികളിലൊരാളെ അന്നേ ദിവസവും
മറ്റുള്ളവരെ പിന്നീടും പിടികൂടി. ഇതിനിടെ മുഖ്യപ്രതി ഷിയാസ് വിദേശത്തേക്ക് കടക്കുകയും തെളിവുകൾ നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്‌തു.
എടവണ്ണയിൽ ബന്ധു വീട്ടിൽ നോമ്പുതുറയ്ക്കെത്തിയപ്പോഴാണ് എസ്.ഐ.ടി സംഘം ഷിയാസിനെ അറസ്റ്റു ചെയ്തത്.മുഹമ്മദാലിയുടെ വിശ്വസ്തനും അദ്ദേഹത്തിന്റെ പല ബിസിനസുകൾ നോക്കി നടത്തുകയും ചെയ്തിരുന്നത് ഷിയാസായിരുന്നു. പ്രതിയുടെ തട്ടിപ്പുകൾ മുഹമ്മദാലി കണ്ടെത്തിയതിനെ തുടർന്ന് ചുമതലകളിൽ നിന്ന് മാറ്റി. തുടർന്ന് കടക്കെണിയിലകപ്പെട്ട പ്രതി മുഹമ്മദാലിയെ തട്ടിക്കൊണ്ടുപോയി വലിയൊരു തുക മോചനദ്രവ്യം ആവശ്യപ്പെട്ട് ബാദ്ധ്യതകൾ തീർക്കാൻ പദ്ധതിയിട്ടു. ഷിയാസിനെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |