
കൊച്ചി: തിരഞ്ഞെടുപ്പ് കാലത്ത് കേരളത്തിലേക്ക് കഞ്ചാവ് കടത്ത് ഉയരുന്നു. പ്രത്യേക നിരീക്ഷണത്തിന്റെ ഭാഗമായി ആർ.പി.എഫും എക്സൈസും നടത്തിയ സംയുക്ത പരിശോധനയിൽ എറണാകുളം നോർത്ത് (ടൗൺ) റെയിൽവേ പ്ലാറ്റ്ഫോമിൽ 15.7 കിലോ കഞ്ചാവ് പിടികൂടി. ഇന്നലെ വൈകിട്ട് ദിബ്രുഗഢ്-കന്യാകുമാരി വിവേക് എക്സ്പ്രസ് ട്രെയിൻ നോർത്ത് സ്റ്റേഷൻ വിട്ടതിന് പിന്നാലെയായിരുന്നു കഞ്ചാവ് വേട്ട. പ്രതികളെ തിരിച്ചറിയാനായില്ല.
ആർ.പി.എഫ് ക്രൈം ഇന്റലിജൻസ് ഇൻസ്പെക്ടർ എ.ജെ.ജിപിൻ,ഇന്റലിജൻസ് ഉദ്യോഗസ്ഥരായ സിജോ സേവ്യർ, ഫിലിപ്സ് ജോൺ, ജൂഡ്സൺ, ഉണ്ണികൃഷ്ണൻ, ജി. വിപിൻ, എറണാകുളം എക്സൈസ് ഇൻസ്പെക്ടർ എ.സാദിക്ക്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഷിഹാബുദ്ദീൻ, ഉദ്യോഗസ്ഥരായ സുരേഷ്‌കുമാർ, ബൈജു, വിഷ്ണു, ആർ.പി.എഫ് നോർത്ത് ഇൻസ്പെക്ടർ വിനോദ് നായർ എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്.
കഞ്ചാവ് കടത്താൻ ലഹരി സംഘം നൂതന മാർഗങ്ങൾ സ്വീകരിക്കുന്നതായി ആർ.പി.എഫ് ക്രൈം ഇന്റലിജൻസ് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ എറണാകുളം, ആലുവ, ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനുകളിൽ നിന്ന് കഞ്ചാവുമായി നിരവധി പ്രതികളെ അറസ്റ്റ് ചെയ്തു,
പ്രതികളെ കിട്ടിയില്ല
വിപണിയിൽ എട്ട് ലക്ഷം രൂപ മതിക്കുന്ന കഞ്ചാവാണ് പിടിച്ചത്. പ്ലാറ്റ്ഫോമിൽ കോച്ച് നമ്പർ 18ന്റെ ഭാഗത്ത് സംശയകരമായി കാണപ്പെട്ട രണ്ട് ബാഗുകൾ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കിട്ടിയത്. ഭദ്രമായി പായ്ക്കറ്റുകളിൽ പൊതിഞ്ഞാണ് ഒളിപ്പിച്ചത്. സംഭവസമയത്ത് പ്ലാറ്റ്ഫോമിൽ ഉണ്ടായിരുന്ന അന്യസംസ്ഥാനക്കാരെ ആർ.പി.എഫും എക്സൈസും ചോദ്യം ചെയ്തെങ്കിലും പ്രതികളെ കണ്ടെത്താൻ സാധിച്ചില്ല. ഒഡീഷ, അസം സംസ്ഥാനങ്ങളിൽ നിന്ന് കടത്തിയ കഞ്ചാവ് പ്ലാറ്റ്ഫോമിലെ പരിശോധന കണ്ട് ഉപേക്ഷിച്ചു കടന്നതാകാം എന്നാണ് അനുമാനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |