
കൊച്ചി: പഴയ വെണ്ടുരുത്തി പാലത്തിന് സമീപം പൊലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന യുവാവിനെ ദേഹോപദ്രവം ഏൽപ്പിച്ച് പണം കവർന്ന കേസിലെ മുഖ്യപ്രതിയെ എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരി എം.എ.ആർ റോഡ് പുത്തൻവീട്ടിൽ ഷക്കി അൻവറാണ് (36) പിടിയിലായത്.
കോന്തുരുത്തിയിൽ താമസിക്കുന്ന കർണാടകയിലെ ദക്ഷിണ കന്നഡ സ്വദേശി ഷാഹിദ് അഫ്രിഡാണ് (28) കവർച്ചയ്ക്ക് ഇരയായത്. ജനുവരി 24ന് രാത്രി 12.10നായിരുന്നു സംഭവം. ഓൺലൈൻ ഭക്ഷണ വിതരണക്കാരനായ യുവാവ് താമസസ്ഥലത്തേക്ക് പോകുംവഴി പഴയ വെണ്ടുരുത്തി പാലത്തിന് സമീപം സ്കൂട്ടർ കേടായി. തുടർന്ന് സ്കൂട്ടറിൽ നിന്നിറങ്ങി സുഹൃത്തിനെ കാത്തു നിൽക്കുമ്പോഴാണ് ഷക്കി അൻവർ ഉൾപ്പെട്ട മൂന്നംഗ സംഘം സ്കൂട്ടറിൽ ഇതുവഴി വന്നത്.
സിവിൽ പൊലീസ് ഓഫീസർമാരാണെന്ന് പറഞ്ഞ് യുവാവിനെ പരിശോധിച്ചു. ഇതിനിടെ ഷക്കി അൻവർ യുവാവിനെ ദേഹോപദ്രവം ഏൽപ്പിക്കുകയും
കൈകൾ പിന്നോട്ട് വലിച്ചു പിടിക്കുകയും ചെയ്തു. ഈ സമയം മറ്റ് പ്രതികൾ ചേർന്ന് പേഴ്സിൽ നിന്ന് 3200 രൂപ കൈക്കലാക്കി. പ്രതികളുടെ സി.സി ടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. സൗത്ത് എസ്.എച്ച്.ഒ എം.ബി. രാജേഷ്, എസ്.ഐ ആദർശ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |