
കഴക്കൂട്ടം: സിനിമ കഴിഞ്ഞ് മടങ്ങിയ യുവാവിനെയും യുവതിയെയും വഴിയിൽ തടഞ്ഞുനിറുത്തി സദാചാര പൊലീസ് ചമഞ്ഞ് ആക്രമിച്ച കേസിൽ കാപ്പ കേസ് പ്രതി റിമാൻഡിൽ. കഠിനംകുളം മുണ്ടൻചിറ സ്വദേശി വിഷ്ണുവിനെയാണ് (27) കഠിനംകുളം പൊലീസ് പിടികൂടിയത്. തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം.
തിയേറ്ററിൽ നിന്ന് സിനിമ കണ്ട് കാറിൽ മടങ്ങുകയായിരുന്ന യുവാവിനെയും യുവതിയെയും പ്രതിയും സംഘവും പിന്തുടർന്ന് തടയുകയായിരുന്നു. യുവാവിന്റെ വാഹനത്തിന് കുറുകെ തങ്ങളുടെ കാർ നിറുത്തി തടസമുണ്ടാക്കിയ പ്രതികൾ, ഇവരെ അസഭ്യം പറയുകയും ഉപദ്രവിക്കുകയും ചെയ്‌തു. അറസ്റ്റിലായ വിഷ്‌ണു നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. നേരത്തെ രണ്ടുതവണ ഇയാളെ കാപ്പ ചുമത്തി കരുതൽ തടങ്കലിൽ പാർപ്പിച്ചിട്ടുണ്ട്.
പരാതിയുടെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈ.എസ്.പി പി.ജി.സന്തോഷ് കുമാറിന്റെ നിർദ്ദേശപ്രകാരമാണ് നടപടി. കഠിനംകുളം എസ്.എച്ച്.ഒ സനുമോൻ,എസ്.ഐ സന്തോഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. സംഭവ സമയത്ത് പ്രതിക്കൊപ്പമുണ്ടായിരുന്നവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവർക്കായി പരിശോധന ഊർജിതമാക്കിയെന്നും പൊലീസ് വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |