
ബാലരാമപുരം: തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പൊലീസിന്റെ സ്‌പെഷ്യൽ സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ ബാലരാമപുരം പുത്രക്കാട് വാട്ടർ ടാങ്കിന് സമീപത്ത് നിന്നും ആയുധശേഖരവും സ്‌ഫോടക വസ്‌തുക്കളും കണ്ടെത്തി. ഓലപ്പായയിൽ പൊതിഞ്ഞ ചാക്കുകളിലാണ് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും സൂക്ഷിച്ചിരുന്നത്.
ആറ് വാളുകൾ,വെട്ടുകത്തി,ഗുണ്ട്,പടക്കം,രണ്ട് മഴു,നാല് നാടൻബോംബ് എന്നിവയാണ് ബാലരാമപുരം പൊലീസ് പിടിച്ചെടുത്തത്. മാസങ്ങൾക്ക് മുമ്പ് ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടിയ സ്ഥലത്തുനിന്നാണ് ആയുധശേഖരം കണ്ടെത്തിയത്. കൊലപാതകം ഉൾപ്പെടെ ആസൂത്രണം ചെയ്യുന്ന ഗുണ്ടാസംഘങ്ങൾ ഈ ഭാഗത്ത് കേന്ദ്രീകരിക്കുന്നുണ്ടെന്ന് സ്‌പെഷ്യൽ ബ്രാഞ്ചിന് സൂചനയുണ്ടായിരുന്നു. തിരഞ്ഞെടുപ്പിന് മുന്നോടിയായി റൂറൽ പൊലീസിന്റെ നിർദ്ദേശ പ്രകാരം ബാലരാമപുരം എസ്.എച്ച്.ഒ അഭിലാഷിന്റെ നേതൃത്വത്തിൽ എസ്.ഐ അനീഷ്,പൊലീസുകാരായ ശ്രീകുമാർ,ലെനിൻ,ഉല്ലാസ്,അരുൺ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ രാത്രികാല പട്രോളിംഗിനിടെയാണ് ആയുധശേഖരം പിടിച്ചെടുത്തത്.
കഴിഞ്ഞ ദിവസം രാത്രി 9ന് ആരംഭിച്ച പരിശോധന രണ്ട് മണിക്കൂറോളം നീണ്ടു. വരും ദിവസങ്ങളിൽ കൂടുതൽ കേന്ദ്രങ്ങളിൽ പരിശോധനയുണ്ടാകും. പൊലീസ് സ്‌പെഷ്യൽ ഫോഴ്സ് ഉപയോഗിച്ച് വാറണ്ട് കേസിൽ ഒളിവിൽ കഴിയുന്ന ഗുണ്ടാസംഘങ്ങളെ പിടികൂടാനും നീക്കം തുടങ്ങി.
റിപ്പോർട്ട് നൽകിയിട്ടും നടപടിയില്ല
ബാലരാമപുരം പൊലീസ് സ്റ്റേഷന് രണ്ട് കിലോമീറ്റർ മാത്രം അകലെയാണ് ഗുണ്ടാസംഘങ്ങളുടെ കേന്ദ്രങ്ങളിൽ നിന്നും ആയുധശേഖരം പിടികൂടിയ സ്ഥലം. രാത്രി 12 കഴിഞ്ഞാൽ വാട്ടർ ടാങ്കിന് സമീപവും കനാൽ കേന്ദ്രീകരിച്ചും പുറത്ത് നിന്നും അപരിചിതർ എത്തുന്നുണ്ടെന്നാണ് നാട്ടുകാരുടെ പരാതി. ഗുണ്ടാസംഘങ്ങൾക്ക് പ്രാദേശിക പിന്തുണ നൽകുന്നവരെക്കുറിച്ച് നാട്ടുകാർക്ക് അറിയാമെങ്കിലും പൊലീസിൽ മൊഴി നൽകാൻ തയ്യാറായിട്ടില്ല. ഇത്തരം കേന്ദ്രങ്ങളെക്കുറിച്ച് സ്‌പെഷ്യൽ ബ്രാഞ്ച് വിഭാഗം 2021ൽ തന്നെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് വിവരം കൈമാറിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |