തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിലെ കവർച്ചയിൽ മൊഴിയെടുപ്പ് രണ്ട് ദിവസത്തിനകം അന്വേഷണ സംഘം പൂർത്തിയാക്കും.പൊലീസ് ബുദ്ധിമുട്ടിക്കുന്നുവെന്ന് രാജകുടുംബം പരാതി ഉന്നയിച്ച സാഹചര്യത്തിലാണ്, മൊഴിയെടുപ്പ് വേഗത്തിൽ പൂർത്തീകരിക്കാൻ തീരുമാനിച്ചത്.
മൊഴിയെടുപ്പ് രണ്ടു ദിവസത്തിനകം പൂർത്തിയാക്കുമെന്ന് അന്വേഷണ സംഘം ഉന്നത ഉദ്യോഗസ്ഥരെയും അറിയിച്ചിട്ടുണ്ട്.ഇതിനുശേഷം ശാസ്ത്രീയ പരിശോധനകളിലേക്ക് കടക്കാനാണ് തീരുമാനം.
മൊഴികൾ വിശദമായി പരിശോധിക്കും.വിരലടയാള വിദഗ്ദ്ധരുടെ പരിശോധന കൊട്ടാരത്തിൽ നടത്താൻ നേരത്തെ നിശ്ചയിച്ചിരുന്നു.എന്നാൽ പരാതിയുയർന്ന സാഹചര്യത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയോടെ മാത്രം പരിശോധന നടത്തിയാൽ മതിയെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.മോഷണം നടന്ന അലമാരയിൽ നിന്നുൾപ്പെടെ കൂടുതൽ ശാസ്ത്രീയമായി തെളിവുകൾ ശേഖരിക്കാനായിരുന്നു തീരുമാനം.അന്വേഷണവുമായി കൊട്ടാരം നിസഹകരിക്കുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
തെളിവുകളുടെ അഭാവമാണ് പൊലീസിനെ വലയ്ക്കുന്നത്.തെളിവ് ശേഖരിക്കാൻ കൊട്ടാരവുമായി ബന്ധപ്പെട്ടവരെ ചോദ്യം ചെയ്യാതെ കഴിയില്ല.ഇതിനായി ജോലിക്കാരെ ഉൾപ്പെടെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അന്വേഷണ സംഘം കമ്മിഷണറെ അറിയിച്ചു.കൊട്ടാരവുമായി അടുപ്പമുള്ളവരുടെ അറിവില്ലാതെ മോഷണം നടക്കില്ലെന്ന് പ്രത്യേക അന്വേഷണ സംഘവും ഉറപ്പിക്കുന്നു.ഇതു കണ്ടെത്താൻ കൊട്ടാരത്തിലുള്ളവരുടെ സഹകരണം ആവശ്യമാണെന്നും സംഘം വിലയിരുത്തുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |