തിരുവനന്തപുരം: പ്ലസ് വൺ വിദ്യാർത്ഥിനിയെ മദ്യം നൽകി പീഡിപ്പിച്ച കേസിൽ ഒന്നാംപ്രതി ആക്കുളം സ്വദേശി ജിഷ്ണു.കെ.മോഹൻ (26),രണ്ടാം പ്രതി ആക്കുളം സ്വദേശി വിഷ്ണു.ആർ (29) എന്നിവരെ കോടതി 10 വർഷം കഠിനതടവിനും 15,000 രൂപ വീതം പിഴയ്ക്കും ശിക്ഷിച്ചു. പ്രത്യേക അതിവേഗ കോടതി ജഡ്ജി അഞ്ജു മീര ബിർളയാണ് പ്രതികളെ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ പ്രതികൾ രണ്ടുവർഷം അധികം തടവ് അനുഭവിക്കണം. പിഴത്തുകയോടൊപ്പം ലീഗൽ സർവീസ് അതോറിട്ടിയിൽ നിന്ന് അർഹമായ നഷ്ടപരിഹാരം പെൺകുട്ടിക്ക് നൽകണമെന്നുമാണ് കോടതി ഉത്തരവ്.
2024 ജൂലായ് നാലിനാണ് കേസിനാസ്‌പദമായ സംഭവം. അമ്പലത്തിൽ വച്ച് പരിചയപ്പെട്ട വിവാഹിതനായ ഒന്നാം പ്രതിയുമായി പെൺകുട്ടി സൗഹൃദത്തിലായി.
ഈ സൗഹൃദം ഉപയോഗിച്ച് പ്രതി പെൺകുട്ടിയെയും രണ്ട് കൂട്ടുകാരികളെയും രണ്ടാം പ്രതിയുടെ വീട്ടിലേക്ക് വിളിച്ചുവരുത്തി. അവിടെ എത്തിയ പെൺകുട്ടികൾക്ക് ഇരുവരും ചേർന്ന് നിർബന്ധിച്ചു മദ്യം നൽകുകയായിരുന്നു. അതിനുശേഷം ഒന്നാംപ്രതി പെൺകുട്ടിയെ പീഡിപ്പിച്ചു. മറ്റ് രണ്ട് കുട്ടികൾ രണ്ടാം പ്രതിയുടെ മുറിയിലായിരുന്നു. ഇതിൽ ഒരു കുട്ടിയെ രണ്ടാം പ്രതിയും പീഡിപ്പിച്ചു. പക്ഷേ മറ്റു രണ്ട് കുട്ടികളും പ്രോസിക്യൂഷനെതിരായി മൊഴി മാറ്റിയിരുന്നു.
എന്നാൽ പെൺകുട്ടിയുടെ മൊഴിയും മറ്റ് ശാസ്ത്രീയ തെളിവുകളും പരിശോധിച്ച കോടതി പ്രതികൾ കുറ്റക്കാരാണെന്ന് കണ്ട് ശിക്ഷിക്കുകയായിരുന്നു. സംഭവ ദിവസം വൈകിട്ട് തിരികെ വീട്ടിലെത്തിയ കുട്ടിയിൽ മദ്യത്തിന്റെ മണവും അസ്വസ്ഥതകളും ഉണ്ടായതിനെ തുടർന്ന് വീട്ടുകാർ ആശുപത്രിയിലെത്തിച്ചപ്പോഴാണ് മദ്യം നൽകി പീഡിപ്പിച്ച വിവരം പുറത്തറിഞ്ഞത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |