
ചാവക്കാട്: നിക്ഷേപകരിൽ നിന്ന് കോടിക്കണക്കിന് രൂപ സ്വീകരിച്ച് തട്ടിപ്പ് നടത്തിയെന്ന പരാതികളെ തുടർന്ന് അടച്ചുപൂട്ടിയ പ്രവാസി ഗ്രൂപ്പ് ഒഫ് കമ്പനീസിന്റെ ചാവക്കാട് ഓഫീസിൽ ക്രൈംബ്രാഞ്ച് പരിശോധന. രണ്ടുവർഷത്തിനുമീതെയായി അടഞ്ഞുകിടക്കുന്ന ചാവക്കാട് ചേറ്റുവ റോഡിലുള്ള പ്രവാസി ഗ്രൂപ്പ് ഒഫ് കമ്പനീസിന്റെ ചാവക്കാട് ഓഫീസിലാണ് ക്രൈംബ്രാഞ്ച് ഇക്കണോമിക് ഒഫൻസ് വിംഗ് റെയ്ഡ് നടത്തിയത്. വിവരം അറിയിച്ചതിനെ തുടർന്നെത്തിയ ജീവനക്കാരുടെയും നിക്ഷേപകരുടെയും സാന്നിദ്ധ്യത്തിൽ ഇന്നലെ രാവിലെ ഒൻപതിനാണ് റെയ്ഡ് ആരംഭിച്ചത്. വൈകിട്ട് അഞ്ചുവരെ റെയ്ഡ് നീണ്ടു നിന്നു. കഴിഞ്ഞ ദിവസം ഈ സ്ഥാപനത്തിന്റെ തൃപ്രയാർ ബ്രാഞ്ചിലും റെയ്ഡ് നടന്നിരുന്നു. 12 ശതമാനം പലിശ വാഗ്ദാനം ചെയ്താണ് പ്രവാസികളിൽ നിന്നും നാട്ടുകാരിൽ നിന്നും വൻതോതിൽ നിക്ഷേപം സ്വീകരിച്ചിരുന്നത്. പണം നിക്ഷേപിച്ചവർക്ക് ആദ്യം പലിശ ലഭിച്ചിരുന്നെങ്കിലും പിന്നീട് പണമോ ലാഭവിഹിതമോ തിരികെ ലഭിച്ചില്ല. പ്രവാസി ഡെപ്പോസിറ്റെഴ്‌സ് ഗ്രൂപ്പ്, വിക്ട്ടിം ഗ്രൂപ്പ് തുടങ്ങിയ പേരുകളിൽ സംഘടനയുണ്ടാക്കി തങ്ങളുടെ പണം തിരികെ കിട്ടാനുള്ള നിയമ പോരാട്ടത്തിലാണ് നിക്ഷേപകർ. ചാവക്കാട് ബ്രാഞ്ചിൽ മാത്രം പണം നിക്ഷേപിച്ചവർ ആയിരത്തോളം പേരുണ്ടെന്ന് പ്രവാസി ഡെപ്പോസിറ്റെഴ്‌സ് ഗ്രൂപ്പ് പ്രസിഡന്റ് വിദ്യോത്തമൻ പറഞ്ഞു. ചാവക്കാട് മേഖലയിൽ കമ്പനി വാങ്ങിച്ചിരുന്ന പ്രോപ്പർട്ടികളിൽ പലതും ഡയറക്ടർമാർ പോലും അറിയാതെ വിറ്റതായും നിലവിൽ ഓഫീസ് നിൽക്കുന്ന കെട്ടിടവും പറമ്പും കെ.എസ്.എഫ്.ഇയിൽ പണയത്തിലാണെന്നും അദ്ദേഹം പറഞ്ഞു. അയ്യന്തോൾ, വെസ്റ്റ് ഫോർട്ട്, പാവറട്ടി, തൃപ്രയാർ, കൊടുങ്ങല്ലൂർ, എടപ്പാൾ തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ കമ്പനിക്ക് ഓഫീസുകളുണ്ട്.
കാപ്ഷൻ..............
പ്രവാസി ഗ്രൂപ്പ് ഒഫ് കമ്പനീസിന്റെ ചാവക്കാട് ഓഫീസിൽ ക്രൈംബ്രാഞ്ച് ഇക്കണോമിക് ഒഫൻസ് വിംഗ് റെയ്ഡ് നടത്തുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |